വാഷിംഗ്ടൺഡിസി: യുഎന്നിലെ അമേരിക്കൻ സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കിഹേലി രാജിവച്ചു. രാജി പ്രസിഡന്റ് ട്രംപ് സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങൾ അറിയിച്ചു. വർഷാവസാനത്തോടെ ഹേലി ജോലിയിൽ നിന്നു വിരമിക്കുമെന്നാണ് ഒാവൽ ഓഫീസിൽ റിപ്പോർട്ടർമാരെ കണ്ട ട്രംപ് പറഞ്ഞത്.
പ്രസിഡന്റ് സ്ഥാനത്തിനു നോട്ടമുള്ളതിനാലാണു രാജിയെന്ന അഭ്യൂഹത്തിനു വിരാമമിട്ട് 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു ട്രംപിനൊപ്പം റിപ്പോർട്ടർമാരെ കണ്ട ഹേലി വ്യക്തമാക്കി. ട്രംപിനു വേണ്ടി തുടർന്നും പ്രചാരണം നടത്തുമെന്ന് അവർ പറഞ്ഞു. ഇതേസമയം ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ഹേലിയുടെ രാജി എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നു വ്യക്തമല്ല.
യുഎസിന്റെ വിദേശനയത്തിൽ രണ്ടുവർഷം കൊണ്ടുണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയ ഹേലി യുഎസ് മുന്പെന്നത്തേക്കാൾ ശക്തമാണെന്നു പറഞ്ഞു. ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കിയതും ജറുസലേമിലേക്ക് യുഎസ് എംബസി മാറ്റിയതും അവർ എടുത്തുപറഞ്ഞു.
ഹേലിയെ മുക്തകണ്ഠം പ്രശംസിച്ച ട്രംപ് ആറുമാസം മുന്പേ രാജിക്കാര്യം ഹേലി സൂചിപ്പിച്ചിരുന്നുവെന്നു പറഞ്ഞു. അമേരിക്കൻ താത്പര്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഹേലിയെന്ന് ട്രംപ് പറഞ്ഞു. എപ്പോഴാണ് മാറി നിൽക്കേണ്ടതെന്നു സർക്കാർ ഉദ്യോഗസ്ഥർ മനസിലാക്കിയിരിക്കേണ്ടത് സുപ്രധാനമാണെന്നു പറഞ്ഞ ഹേലി രാജ്യത്തിനുവേണ്ടി പോരാടുന്നതിൽ നിന്നു താൻ ഒരിക്കലും വിരമിക്കില്ലെന്നു വ്യക്തമാക്കി.
അമേരിക്കൻ ഭരണകൂടത്തിൽ കാബിനറ്റ് പദവി ലഭിച്ച പ്രഥമ ഇന്ത്യൻ വംശജയായ നിമ്രത നിക്കി റണ്ഡവ ഹേലി പഞ്ചാബിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമാണ്. നേരത്തെ സൗത്ത് കരോളൈന ഗവർണറായിരുന്നു. ഭർത്താവ് മൈക്കൽ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദിൽ യുഎസ് സൈന്യത്തിലെ ക്യാപ്റ്റനായി സേവനം അനുഷ്ടിച്ചു. റെന, നളിൻ എന്നിവർ മക്കളാണ്.
നിക്കി ഹേലി രാജിവച്ചു
12:23 AM Oct 10, 2018 | Deepika.com