വാഷിംഗ്ടൺ ഡിസി: സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിന്റെ പേരിൽ അടുത്തകാലത്തൊന്നുമുണ്ടാകാത്തവിധം ക്രൂരമായ വ്യാജ പ്രചാരണങ്ങളാണ് ജസ്റ്റീസ് ബ്രെറ്റ് കാവനോ നേരിട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ചിലർ നടത്തിയ അസത്യപ്രചാരണങ്ങൾമൂലം ജസ്റ്റീസ് കാവനോയ്ക്കും കുടുംബത്തിനും നേരിട്ട ബുദ്ധിമുട്ടുകളിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും പേരിൽ താൻ മാപ്പു ചോദിക്കുകയാണെന്നും വൈറ്റ് ഹൗസിൽ ജസ്റ്റീസ് കാവനോയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപ് പറഞ്ഞു. ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു പകരം മാന്യമായി വിലയിരുത്തുകയാണ് വേണ്ടത്. കാവനോയുടെ കാര്യത്തിൽ അതുണ്ടായില്ല.
ജസ്റ്റീസ് കാവനോയുടെ കുടുംബാംഗങ്ങൾ, സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാർ, സെനറ്റർമാർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അഭിമാനത്തോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്നും കയ്പേറിയ അനുഭവങ്ങൾ വിസ്മരിക്കുകയാണെന്നും ജസ്റ്റീസ് കാവനോ പറഞ്ഞു. പ്രഫസർ ക്രിസ്റ്റീൻ ബ്ലസി, മെഡിക്കൽ ടെക്നീഷൻ ഡിബോറ റാമിറസ്, വെബ് ഡവലപ്പർ ജൂലി സ്വെറ്റ്നിക് എന്നീ വനിതകൾ കാവനോയ്ക്ക് എതിരേ ലൈംഗികപീഡന ആരോപണമുന്നയിച്ചിരുന്നു. ഇതെത്തുടർന്ന് ട്രംപ് എഫ്ബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എഫ്ബിഐ ക്ലീൻചിറ്റ് നൽകിയതിനെത്തുടർന്ന് സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിന് കാവനോ സ്ഥിരീകരണവോട്ടു നേടി.
കാവനോയോടു മാപ്പു പറഞ്ഞ് ട്രംപ്
12:23 AM Oct 10, 2018 | Deepika.com