ഓസ്ലോ: യുദ്ധത്തിലും സംഘർഷങ്ങളിലുമുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേ പോരാടുന്ന രണ്ടു പേർക്കു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. ഇസ്ലാമിക് ഭീകരരായ ഐഎസിന്റെ തടവറയിൽ പീഡനങ്ങൾ അനുഭവിച്ച യസീദി യുവതി നാദിയ മുറാദും കോംഗോയിലെ ഡോക്ടറായ ഡെനിസ് മുക്വെഗെയുമാണു പുരസ്കാര ജേതാക്കൾ. നോർവീജിയൻ പാർലമെന്റിന്റെ നൊബേൽ കമ്മിറ്റിയാണു പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
യുദ്ധത്തിലും സായുധസംഘർഷങ്ങളിലും ലൈംഗികാതിക്രമം ആയുധമായി ഉപയോഗിക്കപ്പെടുന്നതിനെതിരായ പ്രവർത്തനങ്ങളാണ് ഇവരെ ജേതാക്കളാക്കിയതെന്നു കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയിസ് ആൻഡേഴ്സൻ പറഞ്ഞു.
ഇരുപത്തഞ്ചുകാരിയായ മുറാദ് മൂന്നുമാസം ഐഎസിന്റെ തടവറയിൽ ലൈംഗിക അടിമയായി കഴിയേണ്ടിവന്നു. ഇറാക്കിലെ കുർദുകളിൽപ്പെട്ട ഏക ദൈവവിശ്വാസികളായ ഒരു മതവിഭാഗക്കാരാണ് മുറാദ് ഉൾപ്പെടുന്ന യസീദികൾ.
ഗോത്രങ്ങൾ തമ്മിലും സായുധ വിഭാഗങ്ങൾ തമ്മിലുമുള്ള യുദ്ധങ്ങൾ ഒഴിയാത്ത ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലാണു ഡോ. ഡെനിസ് പ്രവർത്തിക്കുന്നത്. ബകാവു എന്ന സ്ഥലത്ത് ഇദ്ദേഹം സ്ഥാപിച്ച പാൻസി ആശുപത്രി യുദ്ധത്തിൽ ലൈംഗികാതിക്രമത്തിനിരയായവർക്ക് ഒരു ആശ്വാസകേന്ദ്രമാണ്. നീതി എല്ലാവരുടെയും കാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി അദ്ദേഹം നടത്തിവന്ന പ്രചാരണം ഏറെ ശ്രദ്ധേയമായി.
പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉനും അടക്കം 331 വ്യക്തികളും പ്രസ്ഥാനങ്ങളും ഇത്തവണ പുരസ്കാരത്തിനു ശിപാർശ ചെയ്യപ്പെട്ടിരുന്നു.
ലൈംഗികാതിക്രമങ്ങൾക്കെതിരേ പോരാടുന്നവർക്കു നൊബേൽ
02:36 AM Oct 06, 2018 | Deepika.com