ലാഹോർ: പാക് പ്രതിപക്ഷ നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫിനെ അഷിയാന ഭവനനിർമാണ പദ്ധതി സംബന്ധിച്ച അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ഈ മാസം 14ന് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കേ പിഎംഎൽ-എൻ നേതാവും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനുമായ ഷഹബാസിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആരോപണമുയർന്നു.
പാർലമെന്റ് സ്പീക്കറുടെ അനുമതി കൂടാതെ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നു ഷരീഫ് കുടുംബത്തിന്റെ വക്കീൽ അംജദ് പെർവേയ്സ് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അറസ്റ്റിനെ പിഎംഎൽ-എൻ പാർലമെന്ററി പാർട്ടി യോഗം അപലപിച്ചതായി വക്താവ് മറിയം ഒൗറംഗസേബ് വ്യക്തമാക്കി.
ഇന്നലെ ലാഹോറിൽ എൻഎബി ഓഫീസിൽ ചോദ്യംചെയ്യലിനു ഹാജരായ ഷഹബാസിനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാർ തിരിച്ചയയ്ക്കുകയും സ്വകാര്യ സുരക്ഷാ ടീമിനോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ലോക്കപ്പിൽ സൂക്ഷിച്ച ഷഹബാസിനെ ഇന്ന് എൻഎബി കോടതിയിൽ ഹാജരാക്കും.
1400 കോടി രൂപ മുതൽമുടക്കുള്ള അഷിയാന ഹൗസിംഗ് പദ്ധതി, 400 കോടി രൂപ മുതൽമുടക്കുള്ള പഞ്ചാബ് സാഫ് പാനി കുടിവെള്ള കന്പനി എന്നിവയുടെ നടത്തിപ്പിലെ അഴിമതി സംബന്ധിച്ചാണ് ഷഹബാസിനെതിരേ കേസെടുത്തത്. ഷഹബാസ് അധികാരത്തിലിരുന്ന കാലത്ത് പാക് പഞ്ചാബിൽ രൂപീകരിച്ച 50 പൊതുമേഖലാ കന്പനികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ എൻഎബി അന്വേഷിക്കുന്നുണ്ട്.
ലണ്ടനിൽ ഫ്ളാറ്റ് വാങ്ങിയതു സംബന്ധിച്ച അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയത്തെയും മരുമകൻ സഫ്ദറിനെയും നേരത്തേ കോടതി വിവിധ കാലയളവുകളിലേക്കു തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ സസ്പെൻഡ് ചെയ്ത് മൂവർക്കും ജാമ്യം അനുവദിച്ചിരിക്കുകയാണ്.
ഷഹബാസ് ഷരീഫ് അറസ്റ്റിൽ
01:50 AM Oct 06, 2018 | Deepika.com