മാനവകുലം മുന്പ് നേരിട്ടിട്ടില്ലാത്ത കൊടിയ പീഡനത്തിനും വംശഹത്യക്കും ഇരയായ യസീദികളുടെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നാദിയ മുറാദ് എന്ന ഇരുപത്തിയഞ്ചുകാരി.
വടക്കൻ ഇറാക്കിൽ സിറിയൻ അതിർത്തിയിലെ സിൻജാർ പ്രവശ്യയിലെ കൊച്ചോ ഗ്രാമത്തിലായിരുന്നു നാദിയ ജനിച്ചത്. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് സമാധാനപരമായി യസീദികൾ ജീവിച്ചിരുന്ന പ്രദേശമായിരുന്നു അവിടം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഈ പ്രദേശം കൈയടക്കിയതോടെ യസീദികളുടെ കൊടിയ യാതന ആരംഭിച്ചു.
2014 ഓഗസ്റ്റിലെ ഒരു ദിവസം കറുത്ത കൊടികൾ കെട്ടിയ പിക്ക്അപ് വാനുകൾ കൊച്ചോയിലുമെത്തി. നാദിയ അടക്കമുള്ളവരെ പിടിച്ചുകൊണ്ടുപോയി. യസീദി പുരുഷന്മാരെ കൊലപ്പെടുത്തുകയും കുട്ടികൾക്കു പരിശീലനം നല്കി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയുമായിരുന്നു ഐഎസ് ഭീകരർ ചെയ്തത്. കുർദ് ഭാഷ സംസാരിക്കുന്ന, പ്രാചീന മതവിശ്വാസികളായ യസീദികളെ ദൈവനിഷേധികളായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കണ്ടിരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നാദിയയെ മൊസൂളിലെത്തിച്ചു. ഐഎസിന്റെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അന്നു മൊസൂൾ. ഐഎസ് തടവറയിൽ വിവരണാതീതമായ പീഡനങ്ങൾക്കാണു നാദിയ വിധേയയായത്. നിരന്തരം കൂട്ടമാനഭംഗത്തിനിരയായ നാദിയ കൊടിയ മർദനവും നേരിട്ടു.
സ്ത്രീകളെയും കുട്ടികളെയും വിൽക്കാൻ ഐഎസ് അടിമച്ചന്തകൾ തുടങ്ങി. യസീദി സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കുകയാണ് ഐഎസ് ആദ്യം ചെയ്തതെന്നു നാദിയ പറയുന്നു. നിർബന്ധമായി ഇസ്ലാം മതത്തിൽ ചേരേണ്ടിവന്ന നാദിയയ്ക്ക് ഒരു ജിഹാദിയെ വിവാഹം കഴിക്കേണ്ടതായും വന്നു. നിർബന്ധിതമായി പർദ ധരിക്കേണ്ടിവന്നു.
തടവറയിൽ ഐഎസ് ഭീകരരുടെ കൊടുംക്രൂരതയിൽ സഹികെട്ട് ഒടുവിൽ രക്ഷപ്പെടാൻ നാദിയ തീരുമാനിച്ചു. മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ വ്യാജ തിരിച്ചറിയൽ രേഖകളുമായി മൊസൂളിൽനിന്നു രക്ഷപ്പെട്ട് കിലോമീറ്ററുകൾ താണ്ടി ഒടുവിൽ ഇറാക്കി കുർദിസ്ഥാനിലെത്തി.
വിവിധയിടങ്ങളിൽനിന്നു പലായനം ചെയ്ത യസീദികളുടെ അഭയാർഥി ക്യാന്പിൽ നാദിയയും എത്തിച്ചേർന്നു. തന്റെ ആറു സഹോദരന്മാരും അമ്മയും ഭീകരരുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച വിവരം നാദിയ അറിഞ്ഞത് ക്യാന്പിൽവച്ചായിരുന്നു.
2014നു മുന്പ് ഇറാക്കിൽ 5,50,000 യസീദികളുണ്ടായിരുന്നു. ഐഎസ് അധിനിവേശത്തോടെ ഇതിൽ ഒരു ലക്ഷം പേർ രാജ്യംവിട്ടു. നിരവധി പേർ ഇറാക്കി കുർദിസ്ഥാനിൽ അഭയാർഥികളായി കഴിയുകയാണ്. ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ സ്വന്തം മണ്ണിലേക്കു പോകാൻ വിസമ്മതിക്കുകയാണ്.
യസീദികൾക്കായി സേവനം ചെയ്യുന്ന സംഘടനയുടെ സഹായത്താൽ ജർമനിയിലുള്ള സഹോദരിയുടെ അടുത്ത് നാദിയ എത്തി. ജർമനിയിലാണ് ഇപ്പോൾ നാദിയ വസിക്കുന്നത്. മൃദുഭാഷിയായ അവർ ഇന്ന് ഒരു ആഗോള ശബ്ദമായി മാറി.
നാദിയയുടെ പോരാട്ടങ്ങൾക്കു കരുത്തുപകരാൻ യസീദി ആക്ടിവിസ്റ്റായ ആബിദ് ഷംദീൻ ഒപ്പമുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. യസീദി ജനതയുടെ യാതനകളാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ഈ പോരാട്ടം ഞങ്ങൾ തുടരും -നാദിയ പറഞ്ഞു.
ജിഹാദികളുടെ തടവറയിൽനിന്നു നൊബേലിലേക്കു നാദിയ
01:50 AM Oct 06, 2018 | Deepika.com