സ്റ്റോക്ഹോം: സ്വീഡനിൽ എട്ടുവയസുകാരി 1500 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി. സാഗ വനേസെക് എന്ന മിടുക്കിയെ ഇപ്പോൾ സ്വീഡിഷ് ജനത വിളിക്കുന്നത് സ്വീഡനിലെ രാജ്ഞി എന്നാണ്.
വിഡോസ്റ്റേൺ തടാകത്തിൽ നീന്താനെത്തിയപ്പോഴാണ് വാൾ കണ്ടെത്തിയത്. അബദ്ധത്തിൽ കയറിച്ചവിട്ടിയ വാൾ, മരക്കന്പാണെന്നാണ് കുട്ടി ആദ്യം വിചാരിച്ചത്. വീട്ടിൽ കൊണ്ടുവന്ന വാൾ പിതാവ് ആൻഡി മറ്റൊരു സുഹൃത്തിനെ കാണിച്ചപ്പോഴാണ് സാധാരണ വസ്തുവല്ലെന്നു മനസിലായത്.
പുരാവസ്തു വിദഗ്ധരുടെ പരിശോധയനിൽ ഈ വാളിന് വളരെ ചരിത്രപ്രധാന്യം ഉണ്ടെന്നു വ്യക്തമായി. വൈക്കിംഗ് കാലഘട്ടത്തിനും മുന്പ് എഡി 5-6 നൂറ്റാണ്ടിലേതാകാം വാളെന്നാണ് നിഗമനം. പുരാവസ്തുഗവേഷകർ തടാകക്കരയിൽ നടത്തിയ പരിശോധനയിൽ ഇതേ കാലഘട്ടത്തിലെ തന്നെ ഒരു ബ്രൂച്ചും കണ്ടെത്തി. മേഖലയിൽ കൂടുതൽ ഗവേഷണം നടത്താനാണ് പദ്ധതി.
തടാകത്തിൽ കണ്ടെത്തിയത് 1500 വർഷം പഴക്കമുള്ള വാൾ; എട്ടുവയസുകാരി സാഗ സ്വീഡന്റെ ‘രാജ്ഞി’
01:50 AM Oct 06, 2018 | Deepika.com