വത്തിക്കാൻ സിറ്റി: യുവജനങ്ങൾക്കു ക്രിയാത്മക പ്രവർത്തനങ്ങൾക്കു സഭയിലെ എല്ലാ തലങ്ങളിലും അവസരം നൽകണമെന്നു വത്തിക്കാനിൽ നടക്കുന്ന യുവജന സിനഡിൽ അഭിപ്രായം. യുവജനസിനഡിന്റെ അഞ്ചാമത് പൊതുസമ്മേളനം ഇന്നലെ നടന്നു. ഫ്രാൻസിസ് പാപ്പ മുഴുവൻ സമയവും സന്നിഹിതനായി. പ്രവർത്തനരേഖയുടെ ആദ്യഭാഗത്തെക്കുറിച്ചുള്ള ചർച്ച പൂർത്തിയായി.
പലരും യുവജനങ്ങളെക്കുറിച്ചു സംസാരിക്കുന്നു. എന്നാൽ, അവരോടു സംസാരിക്കുന്നില്ല. സഭയിലും സമൂഹത്തിലും അവർ വളരെയേറെ പുതിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്- പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഇന്ത്യയിലെ യുവജനങ്ങളുടെ സാഹചര്യത്തെക്കുറിച്ചു സംസാരിച്ചു. ചോദ്യങ്ങൾക്കു മുതിർന്നവർ ഉത്തരം നൽകണമെന്നും അവരുടെ ഭാഷയിൽ സംസാരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഒരു സാമൂഹിക സംവാദ നെറ്റ്വർക്ക് ഉണ്ടായാൽ മാത്രമേ ഇന്നു യുവജനങ്ങളുമായി ഒന്നു ചേർന്നു പ്രവത്തിക്കാനാവൂ - അദ്ദേഹം പറഞ്ഞു.
ആധുനിക സമൂഹം വച്ചു നീട്ടുന്ന സുഖലോലുപതയും ലൈംഗിക ജീവിത ശൈലിയും ലഹരി ഉപയോഗവും അക്രമവാസനയും ഒക്കെ നേരിടാൻ യുവജനങ്ങൾക്കു ശക്തമായ സഹായം, അവരെ അനുയാത്ര ചെയ്യുന്നവരിൽനിന്നു ലഭിക്കണം. യുവാക്കളെ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ സഭയിലെ വളർച്ചയ്ക്ക് ഉപകരിക്കുമെന്നും പലരും പ്രതികരിച്ചു. ഇപ്രകാരം സഹകരിച്ചു യുവജനങ്ങൾ പ്രവൃത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫ്രാൻസിലെ തെയ്സേ സമൂഹം എന്ന് അതിന്റെ ഡയറക്ടറായ ഫാ. അലോയ്സ് എടുത്തുപറഞ്ഞു.
യുവജനങ്ങളിൽ പ്രാർഥനാഭിമുഖ്യവും ധ്യാനാത്മതയും വളർത്തിയെടുക്കണം. യുവജനങ്ങളുടെ ആരാധനാക്രമത്തിലുള്ള പങ്കാളിത്തം സജീവമാക്കാൻ ഗാനങ്ങളിലൂടെയും ലളിതമായ ഭാഷാ പ്രയോഗങ്ങളിലൂടെയും ദൈവാരാധന ആകർഷകമാക്കണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
യുവജനങ്ങൾക്ക് ക്രിയാത്മക പ്രവർത്തനത്തിന് അവസരം നൽകണം: സിനഡ്
01:50 AM Oct 06, 2018 | Deepika.com