വത്തിക്കാൻ സിറ്റി: സ്വപ്നം കാണാനും പ്രത്യാശിക്കാനും നവലോകം നിർമിക്കാനും സഭയെ പ്രാപ്തയാക്കുന്നതു യുവജനങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. യുവജനങ്ങൾ, വിശ്വാസം, ദൈവവിളി വിവേചിച്ചറിയൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മെത്രാൻ സിനഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവജനസമൂഹത്തിനു പ്രത്യാശയുടെയും പ്രവചനത്തിന്റെയും നവാഭിഷേകം ലഭിക്കാൻ സിനഡ് ചർച്ചകൾ ഇടവരട്ടെയെന്നു മാർപാപ്പ ആശംസിച്ചു.
സിനഡിന്റെ പ്രവർത്തനരേഖയുടെ ഒന്നാം ഭാഗത്തിന്റെ ചർച്ചയാണ് ഇന്നലെ നടന്നത്. യുവജന യാഥാർഥ്യത്തെ സഭ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് ഈ ഭാഗത്തു വിചിന്തനം ചെയ്തത്.
സിനഡിന്റെ പ്രധാന വിഷയാവതാരകനായ, ബ്രസീലിൽനിന്നുള്ള കർദിനാൾ സേർജൊ ദറോഷ തന്നെയാണ് ഈ പ്രഥമ ഭാഗത്തിന്റെ വിഷയാവതരണവും നടത്തിയത്. അതിനു ശേഷം സിനഡ് അംഗങ്ങളുടെ പ്രതികരണങ്ങൾ ആരംഭിച്ചു.
യുവജനങ്ങളിലേക്കു സഭാശുശ്രൂഷകർ ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത എല്ലാ പ്രതികരണങ്ങളിലും ഉൗന്നിപ്പറഞ്ഞു. യുവതീയുവാക്കളെ ശ്രവിക്കണമെന്നും അവരുടെ ആവശ്യങ്ങൾക്ക് സഭയുടെ വിശ്വാസത്തിന്റെയും സന്മാർഗവീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ മാർഗദർശനം നൽകാൻ ആത്മാർഥതയോടും സൗഹൃദമനോഭാവത്തോടും കൂടി സഭാശുശ്രൂഷകർ സന്നദ്ധരാകണമെന്നും പലരും അഭിപ്രായപ്പെട്ടു.
കുടുംബത്തിലും സമൂഹത്തിലും ഒരു സാംസ്കാരിക പരിവർത്തനം നടക്കേണ്ടിയിരിക്കുന്നു എന്ന പ്രതികരണവും ഉണ്ടായി. പ്രവാസികളായ യുവജനങ്ങളുടെ പ്രശ്നങ്ങൾ സഭ പരിഹരിച്ചാൽ ആ യുവജനങ്ങൾ തന്നെ സഭയിലെ മറ്റു യുവജനങ്ങളുടെ സഹായികളായിത്തീരുമെന്ന് ഒരു സിനഡംഗം പറഞ്ഞു.
ഭാവിയെ മുന്നിൽക്കണ്ടു പ്രതീക്ഷ പുലർത്താനും ജീവിതത്തിലെ വെല്ലുവിളികളെ സന്തോഷത്തോടെ സ്വാഗതം ചെയ്യാനും യുവജനങ്ങളെ ശക്തരാക്കണമെന്ന് അഭിപ്രായം ഉയർന്നു.
ഇന്നു യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം വലുതാണന്നും അവരിൽ പലരും വൈകാരികമായ തകർച്ച അനുഭവിക്കുന്നവരാണന്നും കർദിനാൾ റ്റാഗിൾ (മനില) വിവരിച്ചു. വ്യക്തിപരമായ ഒരനുഭവം അദ്ദേഹം പങ്കുവച്ചു. പിതാവ് നഷ്ടപ്പെട്ട ഒരു യുവാവ് അദ്ദേഹം ഒപ്പിട്ടു നൽകിയ ഒരു ഷർട്ട് വീട്ടിൽ സൂക്ഷിച്ചു കൊണ്ട് പിതാവിന്റെ സ്മരണ നിലനിറുത്തുന്നുണ്ട് എന്ന അനുഭവം പറഞ്ഞ കർദിനാൾ വിതുന്പിക്കൊണ്ടാണ് തന്റെ അവതരണം സമാപിപ്പിച്ചത്.
സിനഡ് ഹാളിന്റെ ഒരു ഭാഗത്ത് ഒന്നിച്ചാണ് 34 യുവജന പ്രതിനിധികൾക്കും ഇരിപ്പിടങ്ങൾ തയാറാക്കിയിരുന്നത്.
മിക്ക രാജ്യങ്ങളിൽ നിന്നും യുവജന പ്രേഷിതത്വത്തിന്റെ നിയന്താക്കളായ താരതമ്യേന പ്രായം കുറഞ്ഞ മെത്രാന്മാരെ തെരഞ്ഞെടുത്താണ് പ്രതിനിധികളായി അയച്ചിരിക്കുന്നത്. യുവജനങ്ങൾ ആഹ്ളാദ പ്രകടനങ്ങൾ നടത്തിയപ്പോൾ മാർപാപ്പയും സന്തോഷഭരിതനായി അതിൽ പങ്കുചേർന്നു.
346 പ്രതിനിധികൾ സിനഡിൽ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരെക്കൂടാതെ സീറോമലബാർ സഭയിൽനിന്ന് ബിഷപ്പുമാരായ മാർ ജോസഫ് പാംപ്ലാനി, മാർ ജോസഫ് പണ്ടാരശേരിൽ, ലത്തീൻ സഭയിൽ നിന്ന് ആർച്ച് ബിഷപ് ഡോ. ജോ ബർവ, ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ഹെൻറി ഡിസൂസ, ഡോ. ജയറാവു പൊളിമേറ എന്നിവരും സംബന്ധിക്കുന്നുണ്ട്.
യുവജനസ്വരത്തിനു ചെവിയോർത്തു സഭ
12:05 AM Oct 05, 2018 | Deepika.com