ലണ്ടൻ: മുൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനു നേർക്കുണ്ടായ രാസായുധ ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണവും 298 പേർ കൊല്ലപ്പെട്ട മലേഷ്യൻ വിമാനദുരത്തെക്കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാനായി റഷ്യ സൈബർ ആക്രമണം നടത്തുന്നതായി പാശ്ചാത്യരാജ്യങ്ങൾ.
അന്താരാഷ്ട്ര രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു)യും വിമാനദുരന്തത്തേക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘവുമാണ് ആക്രമണത്തിന് ഇരയായതെന്ന് ബ്രിട്ടനും നെതർലൻഡ്സും ആരോപിച്ചു. റഷ്യയിലെ മിലിട്ടറി ചാര സംഘടനയായ ജിആർയുവാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
മാർച്ചിൽ ബ്രിട്ടനിലെ സാലിസ്ബറിയിൽ സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണ് ബ്രിട്ടനും പാശ്ചാത്യ സഖ്യകക്ഷികളും ആരോപിക്കുന്നത്. സോവിയറ്റ് കാലത്ത് വികസിപ്പിച്ച നോവിചോക് എന്ന രാസായുധമാണ് പ്രയോഗിക്കപ്പെട്ടതെന്നും കണ്ടെത്തി.
നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒപിസിഡബ്ല്യു നടത്തിയ അന്വേഷണവും റഷ്യയുടെ പങ്കാളിത്തമുണ്ടായിരിക്കാം എന്ന സംശയത്തിലേക്കു വിരൽചൂണ്ടുന്നതായിരുന്നു.
2014ൽ മലേഷ്യൻ യാത്രാവിമാനം യുക്രെയ്നിൽ തകർന്നുവീണത് റഷ്യൻ മിസൈൽ പതിച്ചായിരുന്നു. റഷ്യാ അനുകൂല വിമതരാണ് റഷ്യ നല്കിയ മിസൈൽ തൊടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു സംഭവങ്ങളിലെയും അന്വേഷണത്തെ അട്ടിമറിക്കാൻ റഷ്യൻ ചാരസംഘടന സൈബർ ആക്രമണം നടത്തുന്നതായിട്ടാണ് ആരോപണം.
ഏപ്രിലിലാണ് ഒപിസിഡബ്ല്യുവിന്റെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് നെതർലൻഡ്സിലെ വിദേശമന്ത്രി അൻക് ബിജ്ലെവൽഡ് വെളിപ്പെടുത്തി. ഇതേത്തുടർന്ന് നാല് റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ നെതർലൻഡ്സ് പുറത്താക്കി.
ലോകത്തെ രാസായുധമുക്തമാക്കാൻ പ്രവർത്തിക്കുന്ന സംഘടനയ്ക്കു നേർക്കുണ്ടായ ആക്രമണം ആഗോളമൂല്യങ്ങൾക്കു നിരക്കാത്തതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സൈബർ ആക്രമണങ്ങൾക്കു പിന്നിൽ റഷ്യ തന്നെയാണെന്നു വിശ്വസിക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു.
2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ സൈബർ ഇടപെടൽ നടത്തിയെന്നതിൽ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
സൈബർ ആക്രമണം : റഷ്യക്കെതിരേ ബ്രിട്ടനും നെതർലൻഡ്സും
12:05 AM Oct 05, 2018 | Deepika.com