മുംബൈ: ആരോപണക്കുരുക്കിലായ ചന്ദ കോച്ചർ ഐസിഐസിഐ ബാങ്കിൽനിന്നു രാജിവച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവി ഡയറക്ടർ ബോർഡ് അംഗത്വം, ഉപകന്പനികളുടെ സാരഥ്യം, അവയുടെ ഡയറക്ടർ പദവി എന്നിവയെല്ലാം രാജിവച്ചു.
ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) സന്ദീപ് ബക്ഷിയെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി (എംഡി) നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം.
വീഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചത് അവിഹിതമായാണെന്നാണ് ആരോപണം. ചന്ദയുടെ ഭർത്താവ് ദീപക് കോച്ചറിന് 64 കോടി രൂപയുടെ ആനുകൂല്യം വീഡിയോകോൺ ഗ്രൂപ്പ് നല്കിയെന്നും അതിനു പ്രത്യുപകാരമായി 3250 കോടി രൂപയുടെ വായ്പ അനുവദിച്ചെന്നും ഒരു ഓഹരിയുടമയാണ് ആരോപിച്ചത്. ഇതേപ്പറ്റി സിബിഐയും ബാങ്ക് നിയോഗിച്ച സമിതിയും അന്വേഷിക്കുന്നുണ്ട്. ആരോപണം ആദ്യഘട്ടത്തിൽ നിഷേധിച്ച ബാങ്ക് ചന്ദയിൽ വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആരോപണം ശക്തിപ്പെട്ടപ്പോൾ ചന്ദയെ നിർബന്ധിത അവധിയിൽ വിട്ടു, ബക്ഷിക്ക് എംഡിയുടെ ചുമതല നല്കി. അന്വേഷണം തീരാറായപ്പോഴാണു നേരത്തേ വിരമിക്കാനുള്ള ചന്ദയുടെ അപേക്ഷ ബോർഡ് സ്വീകരിച്ചത്. വിരമിക്കൽ ആനുകൂല്യങ്ങൾ പലതും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നല്കൂ എന്ന് ബോർഡ് അറിയിച്ചു.
അന്പത്താറുകാരിയായ ചന്ദ ഇന്ത്യയിലെ വനിതാ ബാങ്കിംഗ് പ്രഫഷണലുകളിലെ മാതൃകാവ്യക്തിത്വമായി പ്രകീർത്തിക്കപ്പെട്ടിരുന്നതാണ്. ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള നൂറു സ്ത്രീകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധി മറ്റു ബഹുമതികളും ലഭിച്ചു. ഐസിഐസിഐയിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ അവർ ഒൻപതു വർഷം എംഡിയും സിഇഒയും ആയിരുന്നു.
ചന്ദ കോച്ചർ ഒഴിഞ്ഞു
10:45 PM Oct 04, 2018 | Deepika.com