സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഒരു സ്ത്രീയടക്കം മൂന്നുപേർ പങ്കിട്ടു. ജൈവ പരിണാമ തത്വങ്ങൾ ഉപയോഗിച്ച് എൻസൈമുകളും ആന്റിബോഡികളും ഔഷധങ്ങളുമൊക്കെ കണ്ടെത്തിയതാണു പുരസ്കാരത്തിനു വിഷയമായത്.
സമ്മാനത്തുകയുടെ പകുതി കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അറുപത്തിരണ്ടുകാരിയായ പ്രഫസർ ഫ്രാൻസെസ് ആർനോൾഡിനു ലഭിക്കും. അടുത്ത പകുതി യൂണിവേഴ്സിറ്റി ഓഫ് മിസൂറിയിലെ എമരിറ്റസ് പ്രഫസർ ജോർജ് സ്മിത്തും (77) ബ്രിട്ടനിലെ കേംബ്രിജിൽനിന്നുള്ള സർ ഗ്രിഗറി വിന്ററും(67) പങ്കുവയ്ക്കും.
ജൈവ ഇന്ധനങ്ങൾ മുതൽ ഔഷധങ്ങൾ വരെ നിർമിക്കാൻ സഹായിക്കുന്ന ലക്ഷ്യനിയന്ത്രിത പരിണാമ രീതി ആവിഷ്കരിച്ചതു ഫ്രാൻസെസ് ആർനോൾഡാണ്. മെക്കാനിക്കൽ ആൻഡ് ഏറോസ്പേസ് എൻജിനിയർ ആയശേഷമാണ് അവർ രസതന്ത്ര ഗവേഷണത്തിലേക്കു തിരിഞ്ഞത്. പുതിയ ഊർജസ്രോതസുകൾക്കുവേണ്ടിയുള്ള അന്വേഷണമാണു ഡിഎൻഎ സാങ്കേതികവിദ്യയിലേക്കും ജനിതക മാറ്റങ്ങളിലേക്കും അവരെ നയിച്ചത്. എൻസൈമുകളിൽ ജനിതക മാറ്റംവരുത്തി അവയെ കൂട്ടമായി പുനരുത്പാദിപ്പിച്ച്, അതിൽ കൂടുതൽ കരുത്തുള്ളവയെ വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണു നിയന്ത്രിത പരിണാമത്തിൽ ഫ്രാൻസെസ് സ്വീകരിച്ചത്. ഇതു വളരെ ഫലപ്രദമായി.
ബാക്ടീരിയകളെ ബാധിക്കുന്ന ഫേജുകൾ എന്ന വൈറസുകളിൽ ജനിതകമാറ്റംവരുത്തി വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുകയാണു സ്മിത്തും വിന്ററും ചെയ്തത്. സന്ധിവാതം, സോറിയാസിസ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന അഡാലിമുമാബ് എന്ന ഔഷധം ഈ രീതിയിൽ രൂപപ്പെടുത്തിയതാണ്.
രസതന്ത്ര നൊബേൽ പങ്കിട്ടു
01:00 AM Oct 04, 2018 | Deepika.com