വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ഗുരുതര നികുതിവെട്ടിപ്പ് ആരോപണവുമായി ന്യൂയോർക്ക് ടൈംസ് പത്രം. കുടുംബസ്വത്തുകളെ നികുതിയിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതി ട്രംപ് നടപ്പാക്കിയെന്നും ഇങ്ങനെയുള്ള പണം കൊണ്ടാണ് അദ്ദേഹം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയതെന്നും പത്രത്തിലെ വാർത്തയിൽ പറയുന്നു.
ട്രംപിന്റെ സഹോദരിയും ഫെഡറൽ ജഡ്ജിയുമായ മരിയാൻ ട്രംപ് ബാരി നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയതത്രേ.
റിയൽ എസ്റ്റേറ്റ് വ്യവസായം നടത്തി ശതകോടീശ്വരനായതിൽ തനിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ട്രംപ് എപ്പോഴും പറയാറുള്ളത്. റിയൽഎസ്റ്റേറ്റ് വ്യവസായിയും വലിയ സന്പനനുമായിരുന്ന പിതാവ് ഫ്രെഡ് സി. ട്രംപ് തന്നെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ട്രംപിന്റെ പിതാവ് 1999ൽ അന്തരിച്ചു.
എന്നാൽ, ഇന്ന് 4130 ലക്ഷം ഡോളറിന്റെ മൂല്യത്തിനു തുല്യമായ തുക പണ്ട് ട്രംപിന് പിതാവിൽനിന്നു കിട്ടിയിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് കണ്ടെത്തിയത്. പിതാവിനെ നികുതിവെട്ടിപ്പിനു സഹായിച്ചതുകൊണ്ടാണ് ട്രംപിന് ഈ തുക കിട്ടിയത്.
പിതാവിൽനിന്നുള്ള സാന്പത്തിക സഹായം കൈപ്പറ്റാനായി ട്രംപും സഹോദരങ്ങളും ചേർന്ന് വ്യാജ കന്പനിയുണ്ടാക്കി. നികുതി തട്ടിപ്പു നടത്താൻ പിതാവിനെ ട്രംപ് സഹായിച്ചു. പിതാവിൽനിന്നു മക്കൾക്കു ലഭിച്ച സ്വത്തിന്റെ മൂല്യം കുറച്ചുകാണിച്ച് നികുതിവെട്ടിക്കാനും ട്രംപ് സഹായിച്ചുവെന്ന് പത്രം ആരോപിച്ചു.
ട്രംപിന്റെ സഹോദരിയായ മരിയാൻ യുഎസ് സെനറ്റിനു പണ്ടു സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് നികുതിവെട്ടിപ്പു കണ്ടെത്താൻ സഹായിച്ചതെന്നും പത്രം പറയുന്നു.
ട്രംപ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, കാര്യമായി അറിയപ്പെടാത്ത ഒരു കന്പനിയിൽനിന്ന് 10 ലക്ഷം ഡോളർ ലഭിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലെ ആരോപണങ്ങൾ വൈറ്റ്ഹൗസ് നിഷേധിച്ചു.
ട്രംപ് നികുതി വെട്ടിച്ചെന്ന് അമേരിക്കൻ പത്രം
12:02 AM Oct 04, 2018 | Deepika.com