ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി വീണ്ടും ഭൂകന്പം. കിഴക്കുള്ള സുംബ ദ്വീപിൽ ഇന്നലെ രണ്ടു ചെറു ചലനങ്ങളാണ് അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ ഉണ്ടായോയെന്നു വ്യക്തമല്ല. ആദ്യ ചലനം 5.9ഉം 15മിനിട്ടു ശേഷമുള്ള രണ്ടാംചലനം 6.0ഉം തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വെള്ളിയാഴ്ച ഭൂകന്പങ്ങളും സുനാമിയും ദുരന്തം വിതച്ച സുലവേസി ദ്വീപിൽനിന്ന് 1600 കീലോമീറ്റർ അകലെയാണ് സുംബ. ഇതിനിടെ, സുലവേസിയിൽ തകർന്ന ഒരു പള്ളിയിൽനിന്ന് 34 മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 1350 ആയി.
സിഗിബിറോമാരു ജില്ലയിലെ ജോനൂംഗെ പള്ളിയിൽ ബൈബിൾ പഠനത്തിന് എത്തിയവരാണ് മരിച്ചത്. ഭൂകന്പത്തെത്തുടർന്നുള്ള മണ്ണിടിച്ചിലിലാണ് പള്ളി തകർന്നത്. മേഖലയിൽ തെരച്ചിൽ നടത്തിയ റെഡ്ക്രോസ് പ്രവർത്തകരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബൈബിൾ പഠനത്തിനെത്തിയ 86 പേരെ കാണാതായെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
പീറ്റോബോ എന്ന സ്ഥലത്ത് മണ്ണിടിച്ചിലിൽ രണ്ടായിരം പേർ മരിച്ചിരിക്കാമെന്നും സംശയിക്കുന്നു. ഭൂകന്പത്തിൽ ഉറപ്പുനഷ്ടമായ ഭൂമി ജലവുമായി ചേർന്ന് ചെളിയായി മാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിനു കാരണമായത്.
സുലവേസിയിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞത്. ദുരന്തം സഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പലമേഖലകളിലും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല.
ഭൂകന്പത്തിന്റെയും സുനാമിയുടെയും ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ പാലുവിൽ ഇന്നലെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു. നൂറു കണക്കിനു മൃതദേങ്ങൾക്കായി 100 മീറ്റർ നീളത്തിലാണ് വലിയ കുഴി തീർത്തത്. വോളന്റിയർമാർ മൃതദേഹങ്ങൾ കുഴിയിലിറക്കിയശേഷം യന്ത്രസഹായത്തോടെ മൂടി.
ഇന്തോനേഷ്യയിൽ വീണ്ടും ഭൂകന്പം, മണ്ണിടിച്ചിൽ
12:48 AM Oct 03, 2018 | Deepika.com