കോട്ടയം: റബറുത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷൻ ഓഫ് നാച്യുറൽ റബർ പ്രൊഡ്യൂസിംഗ് കണ്ട്രീസ് (എഎൻആർപിസി)ൽ മ്യാൻമർ അംഗമായി. മ്യാൻമറിലെ കൃഷി, ലൈവ്സ്റ്റോക്ക്, ജലസേചനം എന്നിവയ്ക്കുള്ള മന്ത്രാലയം ആയിരിക്കും എഎൻആർപിസിയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുക. ഈ മന്ത്രാലയത്തിലെ ഡയറക്ടർ ജനറലായ ഡോ. യെ ടിന്റ് ടുൻ ആണു മ്യാൻമറിന്റെ അംഗത്വത്തിനായുള്ള ഇൻസ്ട്രമെന്റ് ഓഫ് അക്സഷനിൽ ഒപ്പുവച്ചത്. ഓഗസ്റ്റ് ഏഴിനു കൂടിയ മ്യാൻമാർ പാർലമെന്റ് യോഗം ഇതിനുള്ള അംഗീകാരം നൽകിയിരുന്നു.
പ്രകൃതിദത്തറബറുത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ എഎൻആർപിസി 1970 ലാണ് സ്ഥാപിതമായത്. ഇന്ത്യക്ക് ഈ സംഘടനയിൽ 1975 മുതൽ അംഗത്വമുണ്ട്. ഇപ്പോൾ മ്യാൻമർ ഉൾപ്പെടെ 13 രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങളാണ്. ആഗോള പ്രകൃതിദത്തറബറുത്പാദനത്തിന്റെ 90.5 ശതമാനവും ഈ രാജ്യങ്ങളിൽനിന്നാണ്. മ്യാൻമർ ജൂണ്‍ 2018വരെയുള്ള സാന്പത്തിക വർഷം 3,10,000 ഹെക്ടർ സ്ഥലത്തുനിന്ന് 2,40,000 ടണ്‍ റബർ ഉത്പാദിപ്പിച്ചു. രാജ്യത്തിന്റെ വാർഷിക റബർ കയറ്റുമതി 1,50,000 ടണ്‍ ആണ്.
എഎൻആർപിസി മീറ്റിംഗുകൾക്ക് തായ്ലൻഡ് ആണ് ആതിഥേയത്വം വഹിക്കുന്നത്. 41-ാമത്തെ എഎൻആർപിസി അസംബ്ലിയും 48-ാമത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയും പതിനൊന്നാമത് വാർഷിക റബർ കോണ്‍ഫറൻസും ഒക്ടോബർ എട്ടു മുതൽ 13 വരെയുള്ള നോർത്ത് തായ്ലൻഡിലെ ചിയാംഗ് റായിയിൽ നടക്കും. അംഗങ്ങളായ 13 രാജ്യങ്ങളുടെ പ്രതിനിധികളെ കൂടാതെ അംഗങ്ങളല്ലാത്ത ചില രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അഡാപ്റ്റിംഗ് ഫോർ എമർജിംഗ് മെഗാ ട്രെൻഡ്സ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റബർ കോണ്‍ഫറൻസ് ഒക്ടോബർ എട്ടിനാണ് നടക്കുക.
റബർ ഉത്പാദക രാജ്യങ്ങളുടെ സംഘടനയിൽ മ്യാൻമറും
12:32 AM Sep 27, 2018 | Deepika.com