യുഎന്‍: കേരളത്തിലെ മഹാപ്രളയം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങില്‍ നാശംവിതച്ച പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനുള്ള കരാറുകള്‍ വേഗത്തിലാക്കാൻ ലോകനേതാക്കള്‍ ശ്രദ്ധിക്കണമെന്നു യുഎന്‍ പൊതുസഭ പ്രസിഡന്റ് മരിയ ഫെര്‍ണാണ്ട എസ്പിനോസ. സൂര്യാതപം, കാട്ടുതീ, കൊടുങ്കാറ്റ് എന്നിവ കൊടുംദുരന്തങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും യുഎന്‍ പൊതുസഭയുടെ 73-ാമത് പൊതുചര്‍ച്ച ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു.
ലിംഗസമത്വം, സ്ത്രീശാക്തീകരണം, കുടിയേറ്റക്കാര്‍ക്കും അഭയാര്ഥികള്ക്കുമായുള്ള ആഗോള ഉടമ്പടികള്‍, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രകൃതിസംരക്ഷണ ത്തിനും യുഎൻ മുൻഗണന നൽകുമെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ പ്രളയദുരിതത്തെക്കുറിച്ച് പ്രസിഡന്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
മണ്‍സൂണ്‍ കാലത്തെ അസാധാരണമായ അളവിലുണ്ടായ മഴയാണു കേരളത്തില്‍ പ്രളയത്തിനു കാരണമായത്. യുദ്ധം, സംഘര്‍ഷം എന്നിവയ്ക്കൊപ്പം കാലാവസ്ഥ വ്യതിയാനംമൂലമുള്ള കെടുതികളും ജനജീവിതം ദുസ്സഹമാക്കുകയാണ്. ഭൂമിയെ നശിപ്പിക്കുന്നവയുടെ ഉദ്പാദനവും ഉപഭോഗവും കുറയ്ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മാനവരാശിക്ക് യുഎന്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും മരിയ ഫെര്‍ണാണ്ട പൊതുസഭയെ ഓർമിപ്പിച്ചു.
കേരളത്തിലെ പ്രളയത്തിൽനിന്നു പാഠം പഠിക്കണം: യുഎൻ
12:32 AM Sep 27, 2018 | Deepika.com