ന്യൂയോർക്: യുഎൻ പൊതുസഭയിലെത്തിയ കൈക്കുഞ്ഞ് രാഷ്ട്ര നേതാക്കൾക്കു കൗതുകമായി. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ആണ് കഴിഞ്ഞദിവസം നടന്ന നെൽസൺ മണ്ഡേല സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്നു മാസം പ്രായമുള്ള മകൾ നെവിയുമായിയുഎന്നിൽ എത്തിയത്. കുഞ്ഞിന്റെ പിതാവ് ക്ലാർക് ഗേഫോർഡും ഒപ്പുമുണ്ടായിരുന്നു. യുഎൻ പൊതുസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. കുഞ്ഞിനെ ചുംബിച്ച് പിതാവിനു കൈമാറിയശേഷമാണ് ജസീന്ത പ്രസംഗം ആരംഭിച്ചത്.
നെവി മിക്കസമയവും തന്റെയൊപ്പമാണെന്നും യുഎൻ യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന സമയത്ത് ഉണർന്ന അവളെക്കൂടി കയ്യിലെടുക്കുകയായിരുന്നുവെന്നും ജസീന്ത പിന്നീടു പറഞ്ഞു. ഫസ്റ്റ് ബേബി എന്നെഴുതിയിട്ടുള്ള നെവിയുടെ യുഎൻ സെക്യൂരിറ്റി പാസ് ഗേഫോർഡ് ട്വീറ്റ് ചെയ്തു. ആറ് ആഴ്ചത്തെ പ്രസവാവധിക്കുശേഷം കഴിഞ്ഞയാഴ്ചയാണ് ജസീന്ത ആർഡേൺ ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ ചുമതലകൾ വീണ്ടും ഏറ്റെടുത്തത്.
യുഎൻ സമ്മേളനത്തിൽ കൗതുകമായി കൈക്കുഞ്ഞ്
12:27 AM Sep 26, 2018 | Deepika.com