സ്റ്റോക്ഹോം: ആഴ്ചകൾക്കു മുന്‍പു മാത്രം അധികാരമേറ്റ സ്വീഡനിലെ ഇടതുപക്ഷ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെന്നിന് എതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. 349 അംഗ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ സ്റ്റെഫാന്‍ അനുകൂലമായി 142 പേർ വോട്ടു ചെയ്തു. 204 പേർ എതിർത്തു. പുതിയ സർക്കാർ രൂപീകരിക്കാൻ ആഴ്ചകൾ എടുക്കും. അതുവരെ സ്റ്റെഫാൻ കാവൽ പ്രധാനമന്ത്രിയായി തുടരും.
പുതിയ പ്രധാനമന്ത്രിസ്ഥാനാർഥിയെ കണ്ടെത്തുന്നതിനു പാർലമെന്റിൽ പ്രാതിനിധ്യമുള്ള എട്ടു കക്ഷികളുടെ പ്രതിനിധികളുമായി സ്പീക്കർ ആൻഡ്രിയാസ് നോർലൻ വ്യാഴാഴ്ച മുതൽ കൂടിയാലോചന ആരംഭിക്കും.
കുടിയേറ്റവിരുദ്ധ സ്വീഡൻ ഡെമോക്രാറ്റുകളുടെ (എസ്ഡി)പിന്തുണയോടെയാണ് മോഡറേറ്ററുകൾ ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ മുന്നണി സ്റ്റെഫാനെ പുറത്താക്കിയത്. പ്രതിപക്ഷ മുന്നണിക്കു നേതൃത്വം നൽകുന്ന മോഡറേറ്റ് പാർട്ടി നേതാവ് ഉൾഫ് ക്രിസ്റ്റർസനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്പീക്കർ നോർലൻ തെരഞ്ഞെടുത്തേക്കുമെന്നാണു സൂചന.
എന്നാൽ, സർക്കാർ ഉണ്ടാക്കാൻ ക്രിസ്റ്റർസൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. 62 സീറ്റുള്ള കുടിയേറ്റവിരുദ്ധ എസ്ഡിയുമായി സഹകരിക്കാൻ വലതുപക്ഷ മോഡറേറ്റുകൾക്ക് മടിയുണ്ട്. ഇടതുപക്ഷവും എസ് ഡിയെ എതിർക്കുന്നു. സർക്കാർ രൂപീകരണശ്രമം പരാജയപ്പെട്ടാൽ പുതിയ തെരഞ്ഞെടുപ്പു മാത്രമാണു പോംവഴി.
സ്വീഡനിൽ പ്രതിസന്ധി; പ്രധാനമന്ത്രി പുറത്ത്
12:27 AM Sep 26, 2018 | Deepika.com