ബെയ്ജിംഗ്: ചൈനാ പക്ഷപാതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്ദുള്ള യാമീനെ പരാജയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് ബെയ്ജിംഗിന്റെ അനുമോദനം.
മാലദ്വീപുമായുള്ള സഹകരണവും സൗഹൃദവും ശക്തമാക്കാൻ ബെയ്ജിംഗിന് ആഗ്രഹമുണ്ടെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഹ് ഷുവാംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ചൈനയുടെ സ്വപ്നപദ്ധതിയായ ബൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് സംബന്ധിച്ച ധാരണാപത്രത്തിൽ യാമീൻ ഭരണകാലത്ത് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. മറ്റു നിക്ഷേപങ്ങളും ചൈന നടത്തി.
സോലിഹിന്റെ ഭരണത്തിൽ ചൈനയോടുള്ള നിലപാട് എന്താവുമെന്ന് ആശങ്കയുയർന്നിരുന്നു. ചൈന നടത്തിയ വൻനിക്ഷേപം രാജ്യത്തെ കടക്കെണിയിലേക്കു നയിച്ചേക്കാമെന്നു ഭീതിയുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന.
ചൈനീസ് കന്പനികൾക്ക് മാലദ്വീപിൽ ബിസിനസ് തുടരുന്നതിനു സഹായകമായ നിലപാടാവും പുതിയ സർക്കാരും കൈക്കൊള്ളുകയെന്ന് ഗെംഹ് പ്രത്യാശിച്ചു.
സോലിഹിനെ അഭിനന്ദിച്ച് ചൈന
12:27 AM Sep 26, 2018 | Deepika.com