ലണ്ടൻ/സിംഗപ്പൂർ: ക്രൂഡ് ഓയിൽ ഉത്പാദനം കൂട്ടില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) തീരുമാനിച്ചതോടെ ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളർ കടന്നു. ഇന്നലെ മാത്രം വില രണ്ടു ഡോളർ ഉയർന്ന് 81.27 ഡോളറിലെത്തി. നാലുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വർഷാവസാനത്തിനു മുൻപ് വില 100 ഡോളർ കടക്കുമെന്ന് മെർക്കുറിയ എനർജി ട്രേഡിംഗ് പ്രസിഡന്റ് ഡാനിയൽ ജേഗി സിംഗപ്പൂരിൽ പറഞ്ഞു. ട്രഫിഗുര എന്ന എണ്ണവ്യാപാര കന്പനിയുടെ സഹമേധാവി ബെൻ ലൂക്കോക് പറഞ്ഞത്, ക്രിസ്മസിന് 90 ഡോളറും പുതുവർഷത്തിന് 100 ഡോളറും ആകുമെന്നാണ്. നവംബർ ആദ്യം മുതൽ ഇറാന്റെ എണ്ണ വില്പനയ്ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വേലയുടെ ഉത്പാദനം കുറഞ്ഞുവരികയാണ്. ലിബിയയിലും നൈജീരിയയിലും ഉത്പാദനം അപ്രതീക്ഷിതമായി തടസപ്പെടുന്നുണ്ട്. എല്ലാംകൂടി പ്രതിദിന ക്രൂഡ് ലഭ്യതയിൽ 20 ലക്ഷം വീപ്പയുടെ കുറവുവരും.
ക്രൂഡ് 81 ഡോളർ കടന്നു
12:28 AM Sep 25, 2018 | Deepika.com