വിൽനിയസ്: മറ്റുള്ളവരുടെ മേൽ ആധിപത്യം ചെലുത്താനുള്ള പ്രവണതയ്ക്കെതിരേ കരുതിയിരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ. ഇതിനുള്ള പ്രതിവിധി യേശു നൽകിയിട്ടുണ്ട്. എല്ലാവരുടെയും ദാസനായിരിക്കുക, എല്ലാവരെയും ശുശ്രൂഷിക്കുക.
ലിത്വാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കൗനാസ് സന്ദർശിച്ച മാർപാപ്പ തുറന്ന വേദിയിൽ ദിവ്യബലി അർപ്പിച്ചശേഷം ത്രികാലജപപ്രാർഥനാവേളയിലാണ് ഇതു പറഞ്ഞത്. ദിവ്യബലിക്കിടെ ഫ്രാൻസിസ് മാർപാപ്പ, നാസി അധിനിവേശത്തിലും തുടർന്നുള്ള സോവിയറ്റ് ഭരണത്തിലും പീഡനങ്ങളേറ്റുവാങ്ങുകയും കൊല്ലപ്പെടുകയും ചെയ്ത ലിത്വാനിയക്കാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
അധിനിവേശ ഭരണകാലത്തെ മുറിവുകൾ പഴയതലമുറ ഇപ്പോഴും പേറുന്നുവെന്ന് മാർപാപ്പ പറഞ്ഞു. സൈബീരിയയുടെയും നാസി ക്യാന്പുകളുടെയും പേരുകേട്ടാൽ ലിത്വാനിയക്കാർ ഇപ്പോഴും ഞെട്ടിവിറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോവിയറ്റ് പീഡനം ഏറ്റവരുടെ ഓർമയ്ക്കായി വിൽനിയസിൽ സ്ഥാപിച്ച മ്യൂസിയവും ജൂതരുടെ സ്മൃതിമണ്ഡപവും മാർപാപ്പ സന്ദർശിച്ചു.
ജൂതസമുദായം വളരെ പ്രബലമായിരുന്ന രാജ്യമായിരുന്നു ലിത്വാനിയ. തലസ്ഥാനമായ വിൽനിയസ് വടക്കിന്റെ ജറുസലം എന്നാണ് അറിയപ്പെട്ടിരുന്നത്. 1941-44 കാലത്തെ നാസി അധിവേശത്തിൽ ജൂതർ നാമാവശേഷരായി. കൗനാസ് നഗരത്തിലെ 37,000 ജൂതരിൽ അവശേഷിച്ചത് 3,000 പേർ മാത്രമാണ്. നാസികൾക്കുശേഷം അഞ്ചു പതിറ്റാണ്ട് നീണ്ട സോവിയറ്റ് ഭരണം ലിത്വാനിയക്കാർക്ക് കറുത്ത അധ്യായമായിരുന്നു. രാജ്യത്തിന്റെ ശത്രുവെന്നു മുദ്രകുത്തി നിരവധിപ്പേരെ പീഡിപ്പിക്കുകയും സൈബീരിയയിലേക്കു നാടുകടത്തുകയും ചെയ്തു.
ബാൾട്ടിക് രാജ്യങ്ങളിലെ സന്ദർശനത്തിനു തുടക്കം കുറിച്ച് ശനിയാഴ്ചയാണ് മാർപാപ്പ ലി ത്വാനിയയിലെത്തിയത്. അയൽരാജ്യങ്ങളായ ലാത്വിയയും എസ്തോണിയയും ഇന്നും നാളെയുമായി സന്ദർശിക്കും.
ആധിപത്യ പ്രവണതയ്ക്കെതിരേ കരുതിയിരിക്കണം: മാർപാപ്പ
12:10 AM Sep 24, 2018 | Deepika.com