ടെഹ്റാൻ: ശനിയാഴ്ച വിപ്ലവഗാർഡുകളുടെ പരേഡിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഇറാനും പാശ്ചാത്യശക്തികളും തമ്മിലുള്ള ബന്ധം മോശമാകുന്നു. ഡെന്മാർക്ക്, നെതൻലന്റ്സ് അംബാസഡർമാരെയും ബ്രിട്ടീഷ് ഷാരെ ദഫാരെയെയും ഇറാൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി ശാസിച്ചു. ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട അൽഅഹ്വാസിയ സുന്നി തീവ്രവാദ സംഘടനയ്ക്കു പിന്തുണ നല്കുന്നത് ഈ രാജ്യങ്ങളാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.
തെക്കുപടിഞ്ഞാറൻ ഇറാനിലെ കുസെസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ അഹ്വാസിയയിൽ നടന്ന ആക്രമണത്തിൽ വിപ്ലവഗാർഡുകളും സ്ത്രീകളും കുട്ടികളും അടക്കം 29 പേർ മരിക്കുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇറാൻ-ഇറാക്ക് യുദ്ധത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള പരേഡിനു നേർക്ക് സൈനികവേഷത്തിലെത്തിയ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
അൽക്വയ്ദയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും സ്ഥിരീകരിക്കപ്പെട്ടില്ല. കുസെസ്താൻ പ്രവിശ്യയുടെ മോചനത്തിനായി പോരാടുന്ന അൽഅഹ്വാസിയ സംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് ഇറാൻ നേതൃത്വം കരുതുന്നു.
യൂറോപ്യൻ യൂണിയനാണ് ഈ സംഘടനയ്ക്കു പിന്തുണ നല്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. അതുകൊണ്ടാണ് ഈ ഭീകരസംഘടനയെ ഇതുവരെ കരിന്പട്ടികയിൽപ്പെടുത്താത്തതെന്നും അവർ ആരോപിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അടക്കം നടത്തിയ പ്രതികരണങ്ങളിൽ സൗദി അറേബ്യയെയും അമേരിക്കയെയും കുറ്റപ്പെടുത്തുകയുണ്ടായി.
അഹ്വാസിയ ആക്രമണം : യൂറോപ്യൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇറാൻ
12:10 AM Sep 24, 2018 | Deepika.com