വത്തിക്കാൻസിറ്റി/ബെയ്ജിംഗ്: ചൈനയും വത്തിക്കാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം. ചൈനയിൽ മെത്രാന്മാരെ നിയമിക്കുന്നതു സംബന്ധിച്ച ഇടക്കാല കരാറിൽ ചൈനയും വത്തിക്കാനും ഇന്നലെ ഒപ്പുവച്ചു. ചെംഗ് ഡെയിൽ പുതിയ ഒരു രൂപത സ്ഥാപിച്ചുകൊണ്ടു വത്തിക്കാൻ വിജ്ഞാപനം ഇറക്കി. ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന എട്ടു മെത്രാന്മാരെ ഫ്രാൻസിസ് മാർപാപ്പ സഭയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഇതുവരെ വത്തിക്കാന്റെ അംഗീകാരമില്ലാതെയാണ് അവർ പ്രവർത്തിച്ചിരുന്നത്. ഇതോടെ ചൈനയിലെ കത്തോലിക്കാ സഭയ്ക്കു പരസ്യമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമാകും.
രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച വത്തിക്കാൻ കാര്യാലയത്തിലെ അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ ആൻത്വാൻ കമില്ലേരിയും ചൈനീസ് വിദേശ മന്ത്രാലയത്തിലെ ഉപമന്ത്രി വാങ് ചാവോയുമാണു കരാറിൽ ഒപ്പിട്ടത്. ഈ വിവരം ബാൾട്ടിക് രാജ്യമായ ലിത്വാനിയയിൽ ഇന്നലെ സന്ദർശനമാരംഭിച്ച ഫ്രാൻസിസ് മാർപാപ്പയാണു വെളിപ്പെടുത്തിയത്.
പുതിയ ഉടന്പടി ചൈനയിലെ 1.2 കോടി കത്തോലിക്കാ വിശ്വാസികളെ മുഴുവനും മാർപാപ്പയോടും സാർവത്രിക സഭയോടും ബന്ധത്തിലാക്കി. ഇതുവരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്ന മെത്രാന്മാരും വൈദികരുമടങ്ങിയ ഒരു ഔദ്യോഗിക സഭയും വത്തിക്കാനുമായി ബന്ധം പുലർത്തുന്ന രഹസ്യ സഭയുമാണ് ഉണ്ടായിരുന്നത്. വത്തിക്കാനുമായി ബന്ധം പുലർത്തുന്നത് ഭരണകൂടം അനുവദിച്ചിരുന്നില്ല. പുതിയ കരാറോടെ അതിനു മാറ്റം വന്നു. സർക്കാരിന്റെ ഔദ്യോഗിക സഭയുടെ ഭാഗമായിരുന്ന മെത്രാന്മാരെ തിരിച്ചെടുത്തതോടെ ചൈനയിൽ ഒരു സഭ മാത്രമായി. തിരിച്ചെടുക്കപ്പെട്ട എട്ടു പേരിൽ ഒരാൾ കഴിഞ്ഞവർഷം അന്തരിച്ചതാണ്. 2017 ജനുവരി നാലിന് അന്തരിക്കും മുന്പ് വത്തിക്കാനുമായി അനുരഞ്ജനപ്പെടുവാൻ താത്പര്യം പ്രകടിപ്പിച്ചയാളാണു ഡോ. ആന്റണി ടു ഷിഹ്വ. മറ്റ് ഏഴു പേരും വിവിധ രൂപതകളിൽ പ്രവർത്തിക്കുന്നു. ഇവരെ തിരിച്ചെടുക്കുന്നതോടെ ഭൂതകാലത്തിന്റെ മുറിവുകൾ ഉണങ്ങുമെന്നും ചൈനയിലെ മുഴുവൻ കത്തോലിക്കരും സഭയുടെ പൂർണ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഫ്രാൻസിസ് മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ചൈനയുമായുള്ള കരാർ അജപാലനപരം മാത്രമാണെന്നും രാഷ്ട്രീയമാനങ്ങൾ ഇല്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പറോലിൻ പറഞ്ഞു. 1951-ൽ കമ്യൂണിസ്റ്റ് ചൈന വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതാണ്. അതു പുനരാരംഭിക്കുന്നതിനെപ്പറ്റി പ്രഖ്യാപനമൊന്നുമില്ല. ചൈനയുടെ ബദ്ധ വൈരികളായ തായ്വാനുമായി വത്തിക്കാനു നയതന്ത്രബന്ധം ഉണ്ട്. അതിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി സൂചനയില്ല. ചൈനയുമായി വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാലത്ത് ആരംഭിച്ച് ബനഡിക്ട് പതിനാറാമന്റെ കാലത്തു തുടർന്നതായ ചർച്ചയാണ് ഇപ്പോൾ കരാറിലെത്തിയത്.
ഏഴാം നൂറ്റാണ്ടു മുതൽ ചൈനയിൽ ക്രിസ്തുമതം ഉണ്ട്. ആദ്യകാലത്തു പേർഷ്യൻ മിഷനറിമാരാണ് അവിടെ എത്തിയിരുന്നത്. 13-ാം നൂറ്റാണ്ടു മുതൽ ഫ്രാൻസിസ്കന്മാരും പിന്നീട് ഈശോ സഭക്കാരും ചൈനയിലെത്തി. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ചൈനയിൽ വിപുലമായ മിഷനറി പ്രവർത്തനം നടത്തിയിരുന്നു. 1926-ലാണ് വത്തിക്കാൻ വാഴിച്ച ഒരു ബിഷപ് ചൈനയിലുണ്ടാകുന്നത്. 11-ാം പിയൂസ് മാർപാപ്പയായിരുന്നു ആ ബിഷപ്പിനെ വാഴിച്ചത്. 20 വർഷത്തിനുശേഷം 12-ാം പിയൂസ് മാർപാപ്പ ചൈനയിൽ ഹയരാർക്കി സ്ഥാപിച്ചു.
തായ്വാനുമായുള്ള ബന്ധം വത്തിക്കാൻ അവസാനിപ്പിച്ചാലേ സഭയ്ക്കു പ്രവർത്തന സ്വാതന്ത്ര്യം നല്കൂ എന്നായിരുന്നു മുൻപു ചൈനീസ് നിലപാട്. ഇപ്പോൾ ചൈന ആ കടുംപിടിത്തം അവസാനിപ്പിച്ചു.
ആറ് പതിറ്റാണ്ടിലേറെയായി കമ്യുണിസ്റ്റ് ഭരണകൂടം വത്തിക്കാനോട് ബന്ധംപുലർത്തുന്ന സഭയിലെ മെത്രാന്മാരേയും വൈദികരേയും തുറുങ്കിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. മെത്രാന്മാരും ഡസൻകണക്കിനു വൈദികരും തടവിൽ മരണമടഞ്ഞിട്ടുണ്ട്.
ചൈനയിൽ സ്വാതന്ത്ര്യക്കാറ്റ്
12:42 AM Sep 23, 2018 | Deepika.com