ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്വാസ് നഗരത്തിൽ സൈനിക പരേഡിനു നേർക്കു തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ വിപ്ലവഗാർഡുകളും വനിതകളും കുഞ്ഞുങ്ങളും അടക്കം കുറഞ്ഞത് 29 പേർ കൊല്ലപ്പെട്ടതായി ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 60 പേർക്കു പരിക്കേറ്റു.
ആക്രമണത്തിനു പിന്നിൽ തീവ്രവാദത്തിന്റെ പ്രായോജകരും അവരുടെ അമേരിക്കൻ യജമാനന്മാരുമാണെന്നു വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആരോപിച്ചു. ഇത് സൗദി അറേബ്യയെ ഉദ്ദേശിച്ചാണെന്നു കരുതുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയും അമേരിക്കയെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി.
1980-88ലെ ഇറാക്ക്- ഇറാൻ യുദ്ധം അവസാനിച്ചതിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ചുള്ള സൈനികപരേഡ് ഇന്നലെ ഇറാനിലുടനീളം നടന്നു. യുദ്ധത്തിലെ പ്രധാന പോരാട്ടവേദിയായിരുന്ന കുസെസ്താൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ആക്രമണം നടന്ന അഹ്വാസ് നഗരം.
രാവിലെ ഒന്പതിന് വിപ്ലവഗാർഡുകൾ പരേഡ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു പത്തു മിനിട്ട് നീണ്ട ആക്രമണം. വിപ്ലവഗാർഡുകളുടെ വേഷത്തിൽ നിലയുറപ്പിച്ച തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്നവരും കാഴ്ചക്കാരും ആക്രമണത്തിന് ഇരയായി. എട്ട് വിപ്ലവഗാർഡുകളും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
രണ്ട് അക്രമികളെ സൈന്യം വകവരുത്തിയെന്നും രണ്ടുപേരെ പിടികൂടിയെന്നും പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ അലി ഹുസൈൻ അറിയിച്ചു. ആക്രമിസംഘത്തിൽ കൂടുതൽപേർ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പ്രസ് ടിവി പുറത്തുവിട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. സൗദിയുടെ പിന്തുണയുള്ള അഹ്വാസി വിഘടനവാദികളാണ് പിന്നിലെന്ന് വിപ്ലവഗാർഡ് നേതൃത്വം കരുതുന്നതായി ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുസെസ്താൻ പ്രവിശ്യയെ ഇറാനിൽനിന്നു മോചിപ്പിക്കാൻ പോരാടുന്നവരാണിവർ.
ഒരു വിദേശഭരണകൂടം വളർത്തുന്ന ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വിദേശമന്ത്രി സരീഫ് ട്വിറ്ററിൽ ആരോപിച്ചു. തക്കതായ തിരിച്ചടി ഇറാൻ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിയാ ഇറാനിലെ സുന്നിഭൂരിപക്ഷ മേഖലയാണ് കുസെസ്താൻ പ്രവിശ്യ. ഇവിടുത്തെ ഭൂരിഭാഗം പേരും അറബ് വംശജരുമാണ്. കഴിഞ്ഞ വർഷം ഇറാനിലുടനീളം നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖ്യ വേദികളിലൊന്നായിരുന്നു അഹ്വാസ് നഗരം.
ട്രംപിന് സദ്ദാമിന്റെ ഗതിവരും: റൂഹാനി
ടെഹ്റാനിൽ ഇന്നലെ നടന്ന സൈനിക പരേഡിൽ പ്രസംഗിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നറിയിപ്പു നല്കി. ഇറാനെതിരായ യുദ്ധത്തിൽ മുൻ ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈൻ തോറ്റു. അതുപോലതന്നെ, ഇറാനെതിരേ ആരംഭിച്ച സാന്പത്തിക യുദ്ധത്തിൽ ട്രംപ് പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സേനയുടെ പരേഡിനു നേരേ വെടിവയ്പിൽ 29 മരണം, 60 പേർക്കു പരിക്ക്
11:41 PM Sep 22, 2018 | Deepika.com