വാഷിംഗ്ടൺ ഡിസി: എച്ച്-4 വീസക്കാരുടെ തൊഴിൽ അനുമതി റദ്ദാക്കാനുള്ള തീരുമാനം മൂന്നു മാസത്തിനകം നടപ്പാക്കുമെന്നു യുഎസ് സർക്കാർ കോടതിയെ അറിയിച്ചു. ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിത്.
എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്കാണ് എച്ച്-4 എന്ന വീസയിൽ തൊഴിലെടുക്കാൻ അനുമതി നല്കുന്നത്. ഒബാമ ഭരണകൂടം നടപ്പിലാക്കിയ പദ്ധതി നിർത്താനുള്ള നീക്കത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പദ്ധതിയുടെ ഗുണഭോക്താക്കളായ ഒന്നേകാൽ ലക്ഷം പേരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതിൽതന്നെ ഭൂരിഭാഗവും വനിതകൾ. അതിനാൽ പദ്ധതി നിർത്തുന്നത് ഇന്ത്യക്കാരെയാണ് ഗുരുതരമായി ബാധിക്കുക.
ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ‘സേവ് ജോബ്സ് യുഎസ്എ’എന്ന സംഘടന കൊളംബിയ ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിലാണ് ആഭ്യന്തരസുരക്ഷാ വകുപ്പ്(ഡിഎച്ച്എസ്) തീരുമാനം അറിയിച്ചത്.
എച്ച്-4 വീസക്കാരുടെ വർക്ക് പെർമിറ്റ് മൂന്നു മാസത്തിനകം റദ്ദാക്കും
11:41 PM Sep 22, 2018 | Deepika.com