മുംബൈ: ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിന്റെ സ്ഥിതി കൂടുതൽ മോശമായി. വെള്ളിയാഴ്ച നല്കേണ്ടിയിരുന്ന മൂന്നു കടം തിരിച്ചടവുകൾ മുടങ്ങി. പലിശയും നല്കിയില്ല.
ഐഡിബിഐക്കുള്ള ഒരു കൊമേഴ്സ്യൽ പേപ്പറി(ഒരിനം കടപ്പത്രം)ന്റെയും വേറേ മൂന്നു ഡിബഞ്ചറുകളുടെയും അടവാണു മുടങ്ങിയത്. ഏതാനും ദിവസം മുന്പ് സിഡ്ബിക്കുള്ള ഒരു വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഗ്രൂപ്പിന്റെ പ്രധാന ഉപ കന്പനിയായ ഐഎൽ ആൻഡ് എഫ്എസ് ഫിനാൻഷ്യൽ സർവീസിന്റെ മാനേജിംഗ് ഡയറക്ടർ രമേശ് ബാവ വെള്ളിയാഴ്ച രാജിവച്ചിരുന്നു.
കടം 91,000 കോടി
അടിസ്ഥാന സൗകര്യമേഖലയിൽ വായ്പ നല്കാൻ 1987ൽ തുടങ്ങിയ ഐഎൽ ആൻഡ് എഫ്എസ് പിന്നീട് റോഡ്, പാലം, തുരങ്കം നിർമാണങ്ങളിലേക്കു കടന്നു. 24 ഉപ കന്പനികളുണ്ട്. പരോക്ഷ ഉപകന്പനികൾ 135. നാല് അസോസ്യേറ്റ് കന്പനികൾ. ആറു സംയുക്ത സംരംഭങ്ങൾ.
മൊത്തം കടം 91,000 കോടി രൂപ. ഓഹരി മൂലധനത്തിന്റെ 19 മടങ്ങുണ്ട് കടം.
രാജ്യത്തെ ഡിബഞ്ചറുകളിൽ ഒരു ശതമാനം, കൊമേഴ്സ്യൽ പേപ്പറുകളിൽ രണ്ടു ശതമാനം, മൊത്തം ബാങ്ക് വായ്പയുടെ 0.7 ശതമാനം - ഇത്രയൊക്കെ ഐഎൽ ആൻഡ് എഫ്എസിന്റേതാണ്. ഗ്രൂപ്പ് പാപ്പരായാൽ ധനകാര്യമേഖലയിൽ വലിയ കുഴപ്പങ്ങളുണ്ടാകും.
ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ട പരിഹാരത്തോതു വർധിപ്പിച്ചതും പ്രോജക്ടുകൾക്ക് പരിസ്ഥിതി അനുമതി വൈകിയതും ചെലവ് വർധിച്ചതുമടക്കം ഗ്രൂപ്പിനെ കുഴപ്പത്തിലാക്കി. ഉപകന്പനികളുടെ ആധിക്യവും ബാധ്യതകൾ കൂടാനിടയാക്കി.
ഫെർവാണി തുടക്കമിട്ടു
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (യുടിഐ) ചെയർമാനായിരുന്ന എം.ജെ. ഫെർവാണിയുടെ ആശയമാണ് ഐഎൽ ആൻഡ് എഫ്എസ്. യുടിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയായിരുന്നു പ്രൊമോട്ടർമാർ. ഇപ്പോൾ മുഖ്യ ഓഹരി ഉടമകൾ എൽഐസി, എസ്ബിഐ, എച്ച്ഡിഎഫ്സി, ജപ്പാനിലെ ഓറിക്സ് കോർപറേഷൻ, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി എന്നിവയാണ്.
വില്പന നീക്കം
മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിലെ വന്പൻ ഓഫീസ് മന്ദിരം, ടോൾ പിരിക്കുന്ന ചില റോഡുകൾ, നിർമാണത്തിലുള്ള ചില റോഡുകൾ, ചില ഉപകന്പനികൾ എന്നിവ വിറ്റും കടബാധ്യത കുറയ്ക്കാൻ ഗ്രൂപ്പ് ആലോചിച്ചു വരികയാണ്. റോഡ് പദ്ധതികൾ ഒന്നും വിൽക്കരുതെന്ന് വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഫിനാൻഷ്യൽ സർവീസസ് ഒരു ബാങ്കിനു വില്ക്കാനുള്ള നീക്കത്തിനു സെബി ഇനിയും അനുമതി നല്കിയിട്ടില്ല. ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരത്തിന് 1300 കോടി രൂപ നല്കാൻ ബ്ലായ്ക്ക് സ്റ്റോൺ എന്ന നിക്ഷേപ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു.
പക്ഷേ, ഒന്നും ഉടനടി നടക്കാനിടയില്ല. അടിയന്തര സാഹചര്യം തരണം ചെയ്യാൻ 4,500 കോടി രൂപയുടെ അവകാശ ഓഹരി ഇറക്കി പണമുണ്ടാക്കാനുള്ള നീക്കത്തിനു മുഖ്യ ഓഹരി ഉടമകൾ പച്ചക്കൊടി കാണിച്ചിട്ടുമില്ല.
റേറ്റിംഗ് താഴ്ത്തി
തിരിച്ചടവുകളൾ പലതും മുടങ്ങിയതോടെ റേറ്റിംഗ് ഏജൻസികൾ ഗ്രൂപ്പിന്റെ കടപ്പത്രങ്ങൾക്കും മറ്റും റേറ്റിംഗ് താഴ്ത്തി. ഇതും കടമെടുപ്പിനു വിഘാതമായി.
ഗ്രൂപ്പിന്റെ ചില ഉപകന്പനികൾക്കെതിരേ പാപ്പർ നടപടികളും നടക്കുന്നു.
ഐഎൽ ആൻഡ് എഫ്എസ് പൊളിയുന്പോൾ ബാങ്കുകളും മറ്റു ധനകാര്യ കന്പനികളുമാണു നഷ്ടം വഹിക്കേണ്ടിവരിക. അതു ധനകാര്യമേഖലയിൽ കൂട്ടത്തകർച്ചയ്ക്കു വഴി തെളിക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്.
ഐഎൽ ആൻഡ് എഫ്എസ് വിപണിക്കു മേൽ കരിനിഴൽ
10:47 PM Sep 22, 2018 | Deepika.com