ന്യൂഡൽഹി: വാഹനാപകടങ്ങളിൽ ഉടമയ്ക്കോ ഡ്രൈവർക്കോ ഉള്ള കുറഞ്ഞ ഇൻഷ്വറൻസ് പരിരക്ഷ 15 ലക്ഷം രൂപയുടേതായിരിക്കണമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). റോഡ് അപകടത്തിൽപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും സ്വകാര്യകാറുകൾ/കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവയ്ക്ക് രണ്ടു ലക്ഷം രൂപയുമാണ് ഇപ്പോൾ ഇൻഷ്വറൻസ് പരിരക്ഷ. ഇതാണ് 15 ലക്ഷത്തിലേക്ക് ഉയർത്തുന്നത്.
നിലവിൽ ചില ജനറൽ ഇൻഷ്വറൻസുകൾ കൂടുതൽ തുകയുടെ ഇൻഷ്വറൻസിന് അധിക പ്രീമിയം ഈടാക്കുന്നുണ്ട്. ഐആർഡിഎഐയുടെ പുതിയ നിർദേശം പ്രാബല്യത്തിലാകുന്നതോടെ കമ്പൽസറി പേഴ്സണൽ ആക്സിഡന്റ് (സിപിഎ) പരിരക്ഷയുടെ വാർഷിക പ്രീമിയം 750 രൂപയായിരിക്കും.
പുതിയ തീരുമാനം പോളിസി ഉടമകൾക്കും അവരുടെ കുടുംബത്തിനും അപകടത്തെത്തുടർന്നുള്ള സാന്പത്തികപ്രശ്നങ്ങളിൽ വലിയ സഹായമാകുമെന്ന് കരുതുന്നതായി ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ തപൻ സിംഗൽ പറഞ്ഞു.
പുതിയ തീരുമാനത്തിന് അനുസരിച്ച് ഇൻഷ്വറൻസ് പോളിസികൾ ആവിഷ്കരിച്ച് ഒക്ടോബർ 25നു മുന്പ് സമർപ്പിക്കാനും ഐആർഡിഎഐ ഇൻഷ്വറൻസ് കമ്പനികൾക്ക് അയച്ച നോട്ടീസിൽ പറയുന്നു.
എന്തൊക്കെ?
അപകടത്തിൽ ഡ്രൈവറോ ഉടമയോ മരണപ്പെട്ടാൽ മാത്രമല്ല പരിക്കേറ്റാലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പരിക്കിന്റെ കാഠിന്യമനുസരിച്ചായിരിക്കും ക്ലെയിം ലഭിക്കുക.
1. മരണം 100 ശതമാനം
2. കൈകാലുകളിൽ ഏതെങ്കിലും രണ്ടെണ്ണം നഷ്ടപ്പെട്ടാലോ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടാലോ കൈകാലുകളിൽ ഒന്നും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടാലോ 100 ശതമാനം
3. കൈകാലുകളിൽ ഒരെണ്ണം നഷ്ടപ്പെട്ടാലോ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാലോ 50 ശതമാനം
4. മുകളിൽ സൂചിപ്പിച്ചതല്ലാതെ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും 100 ശതമാനം
വാഹനാപകട ഇൻഷ്വറൻസ് 15 ലക്ഷമാക്കും
10:47 PM Sep 22, 2018 | Deepika.com