ബെയ്ജിംഗ്: റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ പേരിൽ ചൈനീസ് സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയ്ക്കെതിരേ താക്കീതുമായി ചൈന.
വാഷിംഗ്ടൺ വേഗം തെറ്റുതിരുത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാംഗ് മുന്നറിയിപ്പു നല്കി.
സുഖോയ് യുദ്ധവിമാനങ്ങൾ, എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം എന്നിവ റഷ്യയിൽനിന്ന് ചൈന വാങ്ങുന്നതാണ് യുഎസിനെ അസ്വസ്ഥമാക്കിയത്.
ചൈനയുടെ ആയുധംവാങ്ങൽ വകുപ്പിനെതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. വകുപ്പു മേധാവി ലി ഷാംഗ്ഫുവും ഉപരോധപ്പട്ടികയിലുണ്ട്. യഥാർഥത്തിൽ റഷ്യയെ ലക്ഷ്യമിട്ടാണ് ഉപരോധങ്ങളെന്നും യുഎസ് അധികൃതർ പറഞ്ഞു. എന്നാൽ, യുഎസിന്റെ നടപടികളൊന്നും റഷ്യ-ചൈന ബന്ധത്തെ ബാധിക്കില്ലെന്ന് ഗെംഗ് ഷുവാംഗ് പറഞ്ഞു.
ചൈനയ്ക്കെതിരേ പിഴച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് പുതിയ ഉപരോധങ്ങൾ. ചൈന തിരിച്ച് യുഎസിനെതിരേ പിഴച്ചുങ്കം ഏർപ്പെടുത്തുകയും ലോകവ്യാപാര സംഘടനയിൽ പരാതി നല്കുകയും ചെയ്തിട്ടുണ്ട്.
സാന്പത്തികരംഗത്ത് റഷ്യയുടെ മുന്നേറ്റം തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്നു ക്രെംലിൻ കുറ്റപ്പെടുത്തി. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയുധക്കയറ്റുമതി നടത്തുന്നതു റഷ്യയാണ്.
ചൈനീസ് സേനയ്ക്കെതിരേ യുഎസ് ഉപരോധം
12:19 AM Sep 22, 2018 | Deepika.com