ഇസ്ലാമാബാദ്:കാഷ് മീർ, ഭീകരത തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെ മോദി സാഹബ് എന്നാണ് ഇമ്രാൻ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി സെപ്റ്റംബർ 14 ആണ്.
ന്യൂയോർക്കിൽ ഈ മാസം ചേരുന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ പാക് വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മെഹമൂദ് ഖുറേഷിയും വിദേശകാര്യമന്ത്രി സുഷമസ്വരാജും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അവഗണിക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ ബന്ധം എന്നാണ് ഓഗസ്റ്റ് 18ന് മോദിയുടെ കത്തിനു മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചത്. കാഷ്മീർ തർക്കത്തിനു പരിഹാരം കാണണം. ഭാവിതലമുറയ്ക്കായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും തെഹരീക്-ഇ-ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷൻകൂടിയായ ഇമ്രാൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായി ചർച്ചയ്ക്കു താത്പര്യമുണ്ടെന്ന് മൂന്നാം തവണയാണ് ഇമ്രാൻ ഖാൻ അറിയിക്കുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിലേക്കു മോദിയെ പാക് പ്രധാനമന്ത്രി ക്ഷണിച്ചു. ഇന്ത്യ-പാക് ബന്ധത്തിൽ ദിശാമാറ്റം കൊണ്ടുവന്നതിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വഹിച്ച പങ്കിനേക്കുറിച്ചും ഇമ്രാൻ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
തീവ്രവാദമുക്ത ദക്ഷിണ ഏഷ്യക്കായി പാക്കിസ്ഥാനുമായി അർഥവത്തും സർഗാത്മകവുമായ ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നാണ് പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റയുടൻ ഇമ്രാന് അയച്ച കത്തിൽ മോദി സൂചിപ്പിച്ചത്.
മോദിയുടെ കത്തിനെ ശുഭസൂചകമായി കണക്കാക്കിയാണ് പ്രധാനമന്ത്രി മറുപടി നല്കിയതെന്നു പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു.
2016 ജനുവരിയിൽ ജമ്മു കാഷ്മീരിലെ ഉറി സൈനിക ക്യാന്പിനു നേർക്കു തീവ്രവാദി ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക് ഉച്ചകോടിയിൽനിന്ന് ഇന്ത്യ പിന്മാറിയത്. തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾകൂടി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ സാർക് ഉച്ചകോടി പാക്കിസ്ഥാൻ പിൻവലിച്ചു.
2015നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല.
മോദിക്ക് ഇമ്രാന്റെ കത്ത്; ഇന്ത്യ-പാക് ചർച്ച പുനരാരംഭിക്കണം
01:05 AM Sep 21, 2018 | Deepika.com