ടോക്കിയോ: ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കു തകർപ്പൻ ജയം.
മൂന്നുവർഷംകൂടി അധികാരത്തിൽ തുടരാൻ ഇതുമൂലം അദ്ദേഹത്തിനു സാധിക്കും. മുൻ പ്രതിരോധമന്ത്രി ഷിഗേരു ഇഷിബയെയാണ് നേതൃമത്സരത്തിൽ ആബെ പരാജയപ്പെടുത്തിയത്. 807 വോട്ടുകളിൽ 553 വോട്ട് ആബെയ്ക്കു ലഭിച്ചു.
പുതിയ ജപ്പാന്റെ നിർമിതിക്കു കൈകോർക്കാമെന്നു വിജയവാർത്ത അറിഞ്ഞ ആബെ പറഞ്ഞു. ജപ്പാൻ യുദ്ധം ചെയ്യുന്നതു വിലക്കുന്ന ഇപ്പോഴത്തെ ഭരണഘടനയിൽ തിരുത്തൽ വേണമെന്ന പാർട്ടി നയം നടപ്പാക്കാൻ ആബെ കരുക്കൾ നീക്കുമെന്നാണു കരുതുന്നത്.
രണ്ടാംലോക മഹായുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാന് 1947ൽ അമേരിക്ക മുൻകൈയെടുത്തു തയാറാക്കി നൽകിയ ഭരണഘടനയാണു നിലവിലുള്ളത്.
നേതൃതെരഞ്ഞെടുപ്പിൽ ആബെയ്ക്കു ജയം
11:51 PM Sep 20, 2018 | Deepika.com