ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും മകൾ മറിയത്തിനും മരുമകൻ റിട്ടയേർഡ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിനും ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു മൂന്നുപേരെയും ഇന്നലെ അദിയാല ജയിലിൽനിന്നു വിട്ടയച്ചു. ഇളയ സഹോദരൻ ഷഹബാസ് ഷരീഫും ഒട്ടേറെ പിഎംഎൽ-എൻ പ്രവർത്തകരും നവാസിനെ സ്വീകരിക്കാൻ ജയിൽ പരിസരത്ത് എത്തി. പ്രത്യേക വിമാനത്തിൽ നവാസും മകളും മരുമകനും ലാഹോറിലെ വസതിയിലേക്കു പോയി.
ലണ്ടനിലെ അവന്റ്ഫീൽഡ് ഫ്ളാറ്റുകൾ വാങ്ങിയതു സംബന്ധിച്ച അഴിമതി കേസിലാണ് ജൂലൈ ആറിന് അക്കൗണ്ടബിലിറ്റി കോടതി മൂവരെയും ശിക്ഷിച്ചത്. നവാസിന് 11 വർഷവും മറിയത്തിന് എട്ടു വർഷവും സഫ്ദറിന് ഒരു വർഷവും ശിക്ഷ കിട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുവന്നു. അക്കൗണ്ടബിലിറ്റി കോടതി വിധിക്ക് എതിരേ സമർപ്പിച്ച അപ്പീൽ പരിഗണിച്ചശേഷമാണ് വിധി സസ്പെൻഡ് ചെയ്യാനും മൂവരെയും ജാമ്യത്തിൽ വിടാനും ഹൈക്കോടതി ഉത്തരവിട്ടത്. അപ്പീലിന്മേലുള്ള അന്തിമ വിധി വരുംവരെയാണു ജാമ്യം. അഞ്ചുലക്ഷം രൂപയാണു ജാമ്യത്തുക.
ഭാര്യ കുൽസും ലണ്ടനിൽ മരിച്ചതിനെത്തുടർന്നു ഈയിടെ നവാസിനും മകൾക്കും അഞ്ചുദിവസത്തെ പരോൾ അനുവദിച്ചിരുന്നു. അടുത്തദിവസമാണ് അവർ വീണ്ടും ജയിലിലേക്കു പോയത്.
നവാസിന്റെ മോചനം പുതിയ പ്രധാനമന്ത്രി ഇമ്രാൻഖാനു തലവേദനയാവും. ഇമ്രാന്റെ പാർട്ടിക്ക് എതിരേയുള്ള പ്രചാരണം നവാസ് ശക്തമാക്കിയേക്കും.
നവാസ് ഷരീഫും മകളും ജയിൽമോചിതരായി
10:59 PM Sep 19, 2018 | Deepika.com