കൊച്ചി: പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ അച്ചടി വ്യവസായ മേഖലയിൽ 150 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ(കെഎംപിഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 75ൽപരം സ്ഥാപനങ്ങൾ പ്രളയത്തിൽ അകപ്പെട്ടു.
ഇതിൽ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. ഇതിനു പുറമേ കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും വെള്ളം കയറി ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങൾ നശിച്ചു. ഈ നഷ്ടം നികത്താനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും വെള്ളപ്പൊക്കത്തിൽ അകപ്പെട്ട പ്രസുകൾക്കു നികുതി ഇളവ് പ്രഖ്യാപിച്ച് ബാങ്ക് ലോണ്‍ ഉൾപ്പെടെയുള്ള വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ അച്ചടിയന്ത്രങ്ങളാണു വെള്ളം കയറി നശിച്ചിട്ടുള്ളത്. ഇത് പ്രവർത്തിപ്പിക്കാൻ കുറഞ്ഞതു മൂന്നു മാസമെങ്കിലും വേണ്ടിവരും. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ സ്ഥാപനങ്ങൾവഴി ഉപജീവനം നടത്തുന്നവരും ജോലിക്കാരും പ്രതിസന്ധിയിലാകുമെന്നും അവർ പറഞ്ഞു. ആർ. ഗോപകുമാർ, ബിജു ജോസ്, രാജു എൻ. കുട്ടി, ഒ. വേണുഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അച്ചടിവ്യവസായ മേഖലയിൽ 150 കോടിയുടെ നഷ്ടം
10:35 PM Sep 19, 2018 | Deepika.com