വാഷിംഗ്ടൺ: പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിനെ വിട്ടൊഴിയുന്നില്ല. തൊഴിൽ പരസ്യങ്ങൾ ഫേസ്ബുക്ക് ഉപയോക്താക്കളായ സ്ത്രീകളിൽനിന്നു മറയ്ക്കുന്നു എന്നതാണ് ഉയർന്നുവന്ന ഏറ്റവും പുതിയ ആരോപണം. തൊഴിലർഥികളായ മൂന്നു സ്ത്രീകൾ നല്കിയ പരാതിക്കൊപ്പം അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (എസിഎൽയു) കക്ഷി ചേർന്നു.
എസിഎൽയുവിനൊപ്പം കമ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക, തൊഴിൽനിയമ സ്ഥാപനമായ ഒൗട്ടൺ ആൻഡ് ഗോൾഡൻ എന്നിവ ചേർന്ന് യുഎസ് ഈക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷനിലാണ് ഫേസ്ബുക്കിനെതിരേ പരാതി നല്കിയത്.
പുരുഷകേന്ദ്രീകൃതമായ മേഖലയിലെ തൊഴിൽ പരസ്യങ്ങൾ യുവാക്കൾക്കുവേണ്ടി മാത്രം ഫേസ്ബുക്ക് നല്കുന്നു. എന്നാൽ, വനിതകൾക്കോ മുതിർന്ന പുരുഷന്മാർക്കോ ചേർന്ന തൊഴിലുകൾ ഫേസ്ബുക്ക് പ്രസിദ്ധപ്പെടുത്തുന്നില്ല എന്നാണ് മൂന്നു സ്ത്രീകൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഈ വിവേചനം നിയമത്തിനെതിരാണെന്നും പരാതിയിൽ പറയുന്നു.
ഏതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു. പരാതി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഫേസ്ബുക്കിനെതിരേ അടുത്ത കുരുക്ക്
10:35 PM Sep 19, 2018 | Deepika.com