ഡമാസ്കസ്: സിറിയയിലെ ലഡാക്കിയയിൽ നിരീക്ഷണപ്പറക്കൽ നടത്തിയ റഷ്യൻ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന 15 സൈനികരും കൊല്ലപ്പെട്ടു. എന്നാൽ ഇസ്രേലികൾ പ്രകോപനമുണ്ടാക്കിയതുമൂലമാണ് സിറിയ റഷ്യൻ വിമാനത്തെ ആക്രമിച്ചതെന്ന് ക്രെംലിൻ കുറ്റപ്പെടുത്തി
തിങ്കളാഴ്ച നിരീക്ഷണപ്പറക്കലിനു പോയ ഇല്യൂഷൻ വിമാനമാണ് സിറിയയുടെ വിമാനവേധത്തോക്കുകളിൽനിന്നുള്ള ആക്രമണത്തിൽ നിലംപതിച്ചത്. ഇതേസമയംതന്നെ ഇസ്രേലി യുദ്ധവിമാനങ്ങൾ ലഡാക്കിയയിൽ ഹിസ്ബുള്ളകളുടെ ആയുധഡിപ്പോയ്ക്കു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇസ്രേലി വിമാനങ്ങൾ രക്ഷപ്പെടുകയും റഷ്യൻ വിമാനത്തിനു വെടിയേൽക്കുകയുമായിരുന്നു. റഷ്യൻ വിമാനത്തിന്റെ മറ പിടിച്ച് ഇസ്രേലികൾ ആക്രമണം നടത്തുകയായിരുന്നുവെന്നു റഷ്യ കുറ്റപ്പെടുത്തി. മോസ്കോയിലെ ഇസ്രേലി സ്ഥാനപതിയെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം പ്രകടിപ്പിച്ചു.
റഷ്യൻ വിമാനദുരന്തത്തിനു പൂർണ ഉത്തരവാദി ഇസ്രയേലാണെന്നും പ്രതികാര നടപടി ഉണ്ടാവുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാനുമായി നടത്തിയ ഫോൺ സംഭഷണത്തിൽ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു മുന്നറിയിപ്പു നൽകി. എന്നാൽ ഇതിനു മണിക്കൂറുകൾക്കുശേഷം പ്രസിഡന്റ് പുടിൻ നടത്തിയ പ്രതികരണത്തിൽ വിമാനദുരന്തം അപകടമാണെന്ന നിലപാടാണു സ്വീകരിച്ചത്.
തങ്ങൾ പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്നും തങ്ങളുടെ വിമാനങ്ങൾ ഇസ്രയേലിൽ തിരിച്ചെത്തിയശേഷമാണ് സിറിയ വിമാനവേധത്തോക്കുകൾ ഉപയോഗിച്ച് റഷ്യൻ വിമാനത്തെ ആക്രമിച്ചതെന്നും ഇസ്രയേൽ പറഞ്ഞു.
റഷ്യൻ വിമാനം സിറിയ വീഴ്ത്തി, ഇസ്രയേലിനെ പഴിച്ച് റഷ്യ
12:19 AM Sep 19, 2018 | Deepika.com