മുംബൈ: രൂപയെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. കേന്ദ്രം അഞ്ചിന പരിപാടി പ്രഖ്യാപിച്ചശേഷം തുടർച്ചയായ രണ്ടാം ദിവസവും രൂപ ഇടിഞ്ഞു. ഇന്നലെ ഡോളർ 47 പൈസ നേട്ടത്തിൽ 72.98 രൂപയിലെത്തി. തലേന്നു ഡോളറിന് 67 പൈസ നേട്ടമുണ്ടായതാണ്.
ഗവൺമെന്റ് പ്രഖ്യാപിച്ച നടപടികൾ ഇന്ത്യയിലേക്കു ഡോളർ വരവ് കൂട്ടുന്നതല്ല എന്നാണു വിപണി വിലയിരുത്തുന്നത്. ചില നടപടികൾ സാന്പത്തികമായി ദോഷവും ചെയ്യുമത്രെ.
ഇതിനിടെ ഇപ്പോഴത്തെ വിനിമയനിരക്ക് രൂപയുടെ ശരിയായ മൂല്യം കാണിക്കുന്നതാണെന്നു ധനമന്ത്രാലയത്തിലെ ഒരു സീനിയർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നവംബറിൽ ഇറാനെതിരായ യുഎസ് ഉപരോധം നടപ്പിലാകുന്പോൾ രൂപ വീണ്ടും സമ്മർദത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ വിനിമയനിരക്ക് ഈ വർഷം 13 ശതമാനത്തിലധികം താണെങ്കിലും യഥാർഥ മൂല്യശോഷണം ഏഴു ശതമാനമേ ഉള്ളൂവെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വിലയിരുത്തി. മൂല്യശോഷണം രാജ്യത്തു വിലക്കയറ്റം കൂട്ടുമെന്ന് നിധി മുന്നറിയിപ്പ് നൽകി.
ഇന്നലെ രാവിലെ റിസർവ് ബാങ്ക് കാര്യമായി ഡോളർ വിറ്റഴിച്ചതിനാൽ രൂപ അല്പം കയറിയതാണ്. പക്ഷേ ഉച്ചകഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് താഴോട്ടു പോകുകയായിരുന്നു. ഡോളർ 75 രൂപയിലെത്തുമെന്നാണു കന്പോളത്തിലെ സംസാരം.
ഇതിനിടെ ക്രൂഡ് ഓയിൽവില 80 ഡോളറിലേക്കടുത്തു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 79.6 ഡോളർ വരെ കയറി. ബ്രെന്റ് ഇനം ക്രൂഡിന് 80 ഡോളറിലധികമാകുന്നതിനു സൗദി അറേബ്യ അനുകൂലമാണെന്ന റിപ്പോർട്ട് വന്നതോടെയാണിത്.
പിടിവിട്ട് രൂപ
10:44 PM Sep 18, 2018 | Deepika.com