മോസ്കോ: ആംസ്റ്റർ ഡാമിൽനിന്നു ക്വാലാലന്പൂരിനു പറന്ന ബോയിംഗ് 777 വിമാനം വിമത മേഖലയായ ഡോണെട്സ്കിൽ മിസൈൽ പ്രയോഗിച്ച് വീഴ്ത്തിയത് യുക്രെയ്ൻ സൈന്യമാണെന്നതിനു തെളിവുമായി റഷ്യ.
2014 ജൂലൈ 17നു നടന്ന ഈ ദുരന്തത്തിൽ വിമാനത്തിലെ 298 യാത്രികരും കൊല്ലപ്പെട്ടു. സോവ്യറ്റ് കാലഘട്ടത്തിൽ യുക്രെയ്നിലേക്ക് അയച്ച ബക് മിസൈലാണ് വിമാനം വീഴ്ത്താൻ ഉപയോഗിച്ചതെന്നു റഷ്യ വ്യക്തമാക്കി.1986 ഡിസംബറിൽ റെയിൽവേ വഴി യുക്രെയിനിലേക്ക് അയച്ച ഈ മിസൈൽ പിന്നീട് റഷ്യക്കു തിരിച്ചു കിട്ടിയിട്ടില്ല. സോവ്യറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം യുക്രെയ്ൻ ഈ മിസൈൽ കൈവശം വയ്ക്കുകയായിരുന്നു. മിസൈലിന്റെ സീരിയൽ നന്പർ സഹിതമാണ് റഷ്യ തെളിവുകൾ പുറത്തുവിട്ടത്.
വിമാനദുരന്തത്തിന്റെ പേരിൽ റഷ്യക്ക് എതിരേ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. കീവിലെ ഭരണകൂടത്തിനെതിരേ പോരാടുന്ന റഷ്യൻ അനുകുലികളായ യുക്രെയ്ൻ വിമതരാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. റഷ്യക്കാണ് ഉത്തരവാദിത്വമെന്ന് നെതർലൻഡ്സും ഓസ്ട്രേലിയയും കുറ്റപ്പെടുത്തി. നെതർലൻഡ്സിനു പുതിയതെളിവ് അയച്ചുകൊടുത്തിട്ടുണ്ടെന്നു റഷ്യൻ അധികൃതർ പറഞ്ഞു.
മലേഷ്യൻ വിമാന ദുരന്തം : യുക്രെയ്നെതിരേ തെളിവുമായി റഷ്യ
11:04 PM Sep 17, 2018 | Deepika.com