മനില: വടക്കൻ ഫിലിപ്പീൻസിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയ മൻഖുട് ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ ഹോങ്കോംഗും പിന്നിട്ട് ചൈനയിലെത്തി. ശനിയാഴ്ച കാറ്റു വീശിയ ഫിലിപ്പീൻസിൽ മരണം 49 ആയി. സ്വർണഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 40 പേർ കുടുങ്ങിയെന്നും ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു.
ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റായ മൻഖുട് ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലാണ് നാശം വിതച്ചത്. കൊടുങ്കാറ്റിൽ നിരവധി ഭവനങ്ങൾ തകർന്നു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് മേഖലയിലെ റോഡുകളും തകർന്നു. ലക്ഷങ്ങൾക്കു വൈദ്യുതിയില്ലാതായി. വ്യാപക കൃഷിനാശവുമുണ്ടായി.
കാറ്റിനൊപ്പമുള്ള കനത്ത മഴയും മണ്ണിടിച്ചിലും ദുരന്തവ്യാപ്തി വർധിപ്പിച്ചു. ഭൂരിഭാഗം മരണങ്ങളും മണ്ണിടിച്ചിലിനെത്തുടർന്നാണ്.
കോർഡിലേറ മലനിരകളിൽ മണ്ണിടിഞ്ഞ് 20 പേർ മരിച്ചതായി നാഷണൽ പോലീസ് ഡയറക്ടർ ജനറൽ ഓസ്കാർ അൽബയാൽഡേ അറിയിച്ചു. മരിച്ചവരിൽ, രക്ഷാപ്രവർത്തകരുടെ നിർദേശം അനുസരിച്ച് വീടൊഴിയാൻ കൂട്ടാക്കാതിരുന്ന കുടുംബത്തിലെ ശിശുവും രണ്ടുവയസുള്ള കുഞ്ഞും മാതാപിതാക്കളും ഉൾപ്പെടുന്നു.
ഇറ്റോഗോൺ നഗരത്തിനടുത്തുള്ള സ്വർണഖനിയിൽ മണ്ണിടിച്ചിലുണ്ടായി 40 തൊഴിലാളികൾ കുടുങ്ങി. തൊഴിലാളികളുടെ ബങ്ക്ഹൗസിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീഴുകയായിരുന്നു. ഏഴു മൃതദേഹങ്ങൾ പുറത്തെടുത്തതായി പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഹോങ്കോംഗിലെത്തിയ മൻഖുട് വൻ കെട്ടിടങ്ങളെ പിടിച്ചുകുലുക്കി. കെട്ടിടങ്ങളുടെ ജനാലച്ചില്ലുകൾ തകർന്നു. മരങ്ങൾ കടപുഴകി റോഡ് ഗതാഗതം തടസപ്പെട്ടു. വിക്ടോറിയ തുറമുഖത്തും മത്സ്യബന്ധന ഗ്രാമങ്ങളിലും വെള്ളം ഉയർന്നു.
വൈകിട്ട് തെക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ ജിയാംഗ് നഗരത്തിൽ കൊടുങ്കാറ്റ് വീശി. 24.5 ലക്ഷം പേരെ ഒഴുപ്പിച്ചുമാറ്റിയതായി ചൈനീസ് അധികൃതർ അറിയിച്ചു. 400 വിമാനസർവീസുകൾ റദ്ദാക്കി. 48,000 മത്സ്യബന്ധന ബോട്ടുകളെ കടലിൽനിന്നു തിരിച്ചുവിളിച്ചു. 632 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഹെയ്നാൻ, ഗുവാംഗ്സി ഴുവാംഗ് സ്വയംഭരണമേഖല എന്നിവിടങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു.
ചൂതാട്ടത്തിനു പ്രസിദ്ധമായ മക്കാവുവിലെ കാസിനോകൾ ഇതാദ്യമായി പൂട്ടി.
കാറ്റിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായി കുറഞ്ഞെങ്കിലും ഇപ്പോഴും കനത്ത ദുരന്തം വിതയ്ക്കാനുള്ള ശേഷിയുണ്ട്.
മൻഖുട് സംഹാരം തുടരുന്നു
11:45 PM Sep 16, 2018 | Deepika.com