ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 4.54 ശതമാനമാണ് ഓഗസ്റ്റിലെ വിലക്കയറ്റം. എന്നാൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 3.24 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. അതുമായി താരതമ്യപ്പെടുത്തുന്പോൾ വിലക്കയറ്റത്തോത് വർധിച്ചു. എന്നാൽ തലേ മാസമായ ജൂലൈയിലെ നിരക്കുമായി നോക്കുന്പോൾ കുറവുണ്ട്. ജൂലൈയിൽ 5.09 ശതമാനമായിരുന്നു വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് നിരക്കു താഴാൻ സഹായിച്ചത്. അവയുടെ വില 4.04 ശതമാനം താണു. പച്ചക്കറിവിലയിലെ ഇടിവ് 20.18 ശതമാനമായി. അതേസമയം ഇന്ധനം, ഊർജം എന്നിവയുടെ വിലക്കയറ്റം 17.73 ശതമാനമായി. എൽപിജിക്ക് 46.08 ശതമാനം, ഡീസലിന് 19.9 ശതമാനം, പെട്രോളിന് 16.3 ശതമാനം എന്നിങ്ങനെയാണു വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളിൽ ഉള്ളിക്ക് 26.8 ശതമാനവും പഴങ്ങൾക്ക് 16.4 ശതമാനവും കുറവുണ്ടായപ്പോൾ ഉരുളക്കിഴങ്ങിന് 71.89 ശതമാനം വർധനയുണ്ടായി.ജൂലൈ-സെപ്റ്റംബറിലേക്ക് ശരാശരി 4.2 ശതമാനം വിലക്കയറ്റമാണ് റിസർവ് ബാങ്ക് കണക്കാക്കിയിരുന്നത്. ഇപ്പോഴത്തെ തോതിൽ ആ പരിധിക്കു മുകളിലാണ് വിലക്കയറ്റം. ഒക്ടോബർ മുതൽ വിലക്കയറ്റം കൂടുമെന്നും റിസർവ് ബാങ്ക് കണക്കാക്കിയിരുന്നു.
വിലക്കയറ്റത്തിൽ നേരിയ ആശ്വാസം
12:19 AM Sep 15, 2018 | Deepika.com