തൃശൂർ: പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു. 15 കോടി രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതിയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മുഖേനയാണ് 250 വീടുകൾ നിർമിച്ചുനല്കുന്നത്. ഓരോ വീടിനും ആറു ലക്ഷം രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും അറിയിച്ചു.
സന്തോഷം നിറയുന്ന വീടുകൾ എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വീടുകൾക്ക് രണ്ടു കിടപ്പുമുറികളും ഡൈനിംഗ്-ലിവിംഗ് സൗകര്യവും അടുക്കളയും സിറ്റൗട്ടുമുള്ള കോൺക്രീറ്റ് വീടുകളാണ് നിർമിച്ചുനല്കുക. വീടിന് 600 ചതുരശ്ര അടി വിസ്തീർണമാണുണ്ടാവുക. പ്രളയം ഏറെ ദോഷംവരുത്തിയ മേഖലകളിൽ അതാത് പ്രദേശത്തിന് ഇണങ്ങുന്നവിധത്തിൽ അനുയോജ്യമായ വീടുകൾ വിദഗ്ധരായ ആർക്കിടെക്റ്റുകളായിരിക്കും ഡിസൈൻ ചെയ്യുകയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. പദ്ധതിയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിൽനിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് നല്കാവുന്നതാണ്. ഈ അപേക്ഷകൾ ജോയ്ആലുക്കാസ് ഫൗണ്ടേൻ നിയോഗിച്ച കമ്മിറ്റി പഠിച്ചതിനുശേഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ അർഹരെ കണ്ടെത്തി നിർമാണാനുമതി ലഭിച്ചാലുടൻ വീടുകളുടെ നിർമാണ നടപടികൾ തുടങ്ങും. പരമാവധി നേരത്തേതന്നെ വീടുകൾ കൈമാറാനുള്ള ശ്രമമാണു നടത്തുന്നത്.
സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി രക്തദാനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സേവനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0487 2329222
15 കോടി രൂപയുടെ ദുരിതാശ്വാസവുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്
12:19 AM Sep 15, 2018 | Deepika.com