ഹാനോയ്: രോഹിംഗ്യൻ പ്രശ്നം കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് മ്യാൻമർ നേതാവ് ആംഗ് സാൻ സ്യൂചി. അതേസമയം, മ്യാൻമർ പട്ടാളം രോഹിംഗ്യൻ മുസ്ലിംകൾക്കെതിരേ നടത്തിയ കിരാത നടപടികളെ അപലപിക്കാൻ സ്യൂചി തയാറായില്ല.
ലോക സാന്പത്തിക ഫോറത്തിന്റെ റീജണൽ യോഗത്തിനിടെയുള്ള ചർച്ചയ്ക്കിടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു സ്യൂചി. പ്രശ്നം കുറച്ചുകൂടി നല്ലരീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് പിന്നീടുള്ള ആലോചനയിൽ തനിക്കു തോന്നിയിട്ടുള്ളതായി അവർ പറഞ്ഞു. എന്നാൽ പട്ടാള നടപടിയെ പ്രതിരോധിക്കാനും സ്യൂചി തയാറായി.
കഴിഞ്ഞവർഷം ബലാത്സംഗവും കൂട്ടനരഹത്യയും സഹിക്കാനാവാതെ ഏഴുലക്ഷം രോഹിംഗ്യകളാണ് മ്യാൻമറിൽനിന്നു പലായനം ചെയ്തത്. രണ്ടാഴ്ചമുന്പ് പുറത്തുവന്ന യുഎൻ റിപ്പോർട്ടിൽ പട്ടാളജനറൽമാരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
സമാധാന നൊബേൽ ജേതാവ് കൂടിയായ സ്യൂചി പട്ടാളത്തെ തള്ളിപ്പറയാൻ കൂട്ടാക്കാതിരുന്നത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആഗോള സമ്മർദത്തിനു വഴങ്ങിയാണ് സ്യൂചി ഇപ്പോൾ ഇത്രയെങ്കിലും പറയാൻ കൂട്ടാക്കിയതെന്നു വിലയിരുത്തപ്പെടുന്നു.
ബുദ്ധമതവിഭാഗത്തിനു ഭൂരിപക്ഷമുള്ള മ്യാൻമറിൽ ന്യൂനപക്ഷമായ രോഹിംഗ്യകൾക്കെതിരേ നടന്ന അതിക്രമങ്ങൾ വംശീയ ഉന്മൂലനമാണെന്നും യുഎൻ കുറ്റപ്പെടുത്തിയിരുന്നു.
രോംഹിംഗ്യൻ പ്രശ്നം: സൈന്യത്തെ പ്രതിരോധിച്ച് ആംഗ് സാൻ സ്യൂചി
12:31 AM Sep 14, 2018 | Deepika.com