വാഷിംഗ്ടൺ ഡിസി: നായ്ക്കളെയും പൂച്ചകളെയും ഭക്ഷണാവശ്യത്തിനു കൊല്ലുന്നതു നിരോധിച്ചുകൊണ്ട് യുഎസ് കോൺഗ്രസ് ബിൽ പാസാക്കി. ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഈ കീഴ്വഴക്കം അവസാനിപ്പിക്കാൻ നിയമനിർമാണം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ജനപ്രതിനിധിസഭയിൽ പാസാക്കി.
മനുഷ്യർക്ക് കൂട്ടാകുന്ന നായ്ക്കളെയും പൂച്ചകളെയും കൊന്നു തിന്നുന്നത് ദയാരഹിതമായ നടപടിയാണെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾക്കു പിടിക്കപ്പെട്ടാൽ 5,000 ഡോളർ(3,50,000 രൂപ) ഓരോ തവണയും പിഴ നല്‍കേണ്ടിവരും.
വടക്കുകിഴക്കൻ ഇന്ത്യയിലെ നാഗാലാന്റ്, മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങളിൽ നായ്ക്കളെ കൊന്നു തിന്നുന്ന പതിവുണ്ട്. ചൈനയിൽ പ്രതിവർഷം ഒരു കോടി നായ്ക്കളെ അറുക്കുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിലെ വേൺ ബുക്കാനനും ഡെമോക്രാറ്റിക് പാർട്ടിയിലെ ആൽസീ ഹേസ്റ്റിംഗും ചേർന്നാണ് പട്ടി-പൂച്ച ഇറച്ചി നിരോധന നിയമം എന്ന പേരുള്ള ബിൽ അവതരിപ്പിച്ചത്.
പട്ടി-പൂച്ചയിറച്ചി നിരോധനബിൽ യുഎസ് പാസാക്കി
12:31 AM Sep 14, 2018 | Deepika.com