ന്യൂഡൽഹി/മുംബൈ: രൂപ ഇടിവ് തടയുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. വാരാന്ത്യത്തിൽ മന്ത്രിമാരും ധനകാര്യവിദഗ്ധരും അടക്കമുള്ളവരുടെ യോഗം വിളിച്ച് തീരുമാനങ്ങൾ എടുക്കാനാണു നീക്കം. ഇതേപ്പറ്റിയുള്ള റിപ്പോർട്ടുകളും റിസർവ് ബാങ്കിന്റെ ഇടപെടലും ഇന്നലെ രൂപയുടെ വില കൂട്ടി. രാവിലെ 72.91 രൂപവരെ കയറിയ ഡോളർ പിന്നീട് 71.86 രൂപവരെ താണത് ഈ സാഹചര്യത്തിലാണ്. ഒടുവിൽ 72.18ൽ ഡോളർ ക്ലോസ് ചെയ്തു. ഡോളർ നിരക്ക് 51 പൈസ താണു. ചൊവ്വാഴ്ച 72.69ലായിരുന്നു ഡോളറിന്റെ ക്ലോസിംഗ്.
രൂപയുടെ ചുവടുപിടിച്ച് ഓഹരികളും കയറി. സെൻസെക്സ് 304.83 പോയിന്റ് നേട്ടത്തിൽ 37,717.96ൽ എത്തി. നിഫ്റ്റി 82.4 പോയിന്റ് കയറി 11,369.9ൽ ക്ലോസ് ചെയ്തു.ചില്ലറവിലക്കയറ്റം കുറഞ്ഞതും വിദേശവ്യാപാരകമ്മി അല്പം താണതുമായ റിപ്പോർട്ടുകൾ വരുംദിവസങ്ങളിൽ രൂപയെ സഹായിച്ചേക്കും. ഗണേശചതുർഥി പ്രമാണിച്ച് ഇന്ന് ഓഹരി, കറൻസി വിപണികൾക്ക് അവധിയാണ്.ലോകവിപണിയിൽ ബ്രെന്റ് ഇനം ക്രൂഡ്ഓയിൽ വില വീപ്പയ്ക്ക് 79.8 ഡോളർ കടന്നു. ഇന്നലെ ഇന്ത്യയിൽ ഇന്ധനവില കൂട്ടിയില്ല.
രൂപയ്ക്കു നേട്ടം
12:26 AM Sep 13, 2018 | Deepika.com