വിൽമിംഗ്ടൺ: അറുപതു വർഷത്തിനുള്ളിലുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറൻസിനെ നേരിടാൻ അമേരിക്കയുടെ കിഴക്കൻ തീരമേഖല എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി. നോർത്ത് കരോളൈന, സൗത്ത് കരോളൈന, വിർജീനിയ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെഡറൽ ധനസഹായം ഉറപ്പാക്കാൻ ഇതു സഹായിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും സംഭരിച്ചിട്ടുണ്ടെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും ട്രംപ് ട്വിറ്ററിൽ അറിയിച്ചു.
ചുഴലിക്കാറ്റിനെ പേടിച്ച് ഇതിനകം ഈ മേഖലയിൽ നിന്നു പത്തുലക്ഷത്തോളം പേർ ഒഴിഞ്ഞുപോയി. 17 ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഫ്ളോറൻസ് ഗതി മാറി ജോർജിയ സംസ്ഥാനത്തേക്കുകൂടി നീങ്ങിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
നോർത്ത് കരൊളൈനയിൽ പാർക്കുകളും മ്യൂസിയങ്ങളും പബ്ളിക്സ്കൂളുകളും അടച്ചു. പതിനാറു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ ഫ്ളോറൻസ് കരയിലെത്തുമെന്നും തുടർന്നു കാറ്റും പേമാരിയും പ്രളയവും ഉണ്ടാവുമെന്നുമാണു കരുതുന്നത്. ചിലേടത്ത് 40ഇഞ്ച് വരെ മഴയ്ക്കു സാധ്യതയുണ്ട്.
ഫ്ളോറൻസിനെ നേരിടാൻ മൂന്നിടത്ത് അടിയന്തരാവസ്ഥ
12:26 AM Sep 13, 2018 | Deepika.com