യുണൈറ്റഡ് നേഷൻസ്: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കാണിച്ച ഉദാസീനതയുടെ ഫലമാണു കേരളത്തിലെ പ്രളയമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറെസ്. പ്യൂട്ടോറിക്കോയിൽ കഴിഞ്ഞവർഷം മരിയ ചുഴലിക്കാറ്റിൽ 3,000 പേർ മരിച്ചത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമാണ് ഈ കാലഘട്ടത്തെ പ്രശ്നം. അസ്തിത്വത്തിനേതിരേയുള്ള ഭീഷണി നാം അഭിമുഖീകരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ അപായ സന്ദേശം ലോകം മുഴുവൻ എത്തിയെന്നും കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയമുൾപ്പെടെ ലോകത്തുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. ഉഷ്ണക്കാറ്റ്, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം എന്നിവ മൂലം നിരവധി മരണങ്ങളും വൻ നാശനഷ്ടവുമാണുണ്ടാകുന്നത്. കഴിഞ്ഞമാസം കേരളത്തിലുണ്ടായ പ്രളയത്തിൽ 400 പേർ മരിക്കുകയും പത്തുലക്ഷത്തിലധം പേർ വീടുപേക്ഷിച്ചു പോവുകയും ചെയ്തതു- ഗുട്ടാറെസ് പറഞ്ഞു.
കേരളപ്രളയം സംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ നേരത്തെയും പരാമർശം നടത്തിയിരുന്നു. കലാവസ്ഥാ വ്യതിയാനത്തിൽ എത്രയും വേഗം പ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് കേരള പ്രളയം സൂചിപ്പിക്കുന്നതെന്ന് 2018 ലെ പുതിയ കാലാവസ്ഥാ സാന്പത്തിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിക്കെതിരേ ത്വരിത നടപടി സ്വീകരിക്കണം. അന്തരീക്ഷ താപനില റിക്കാർഡ് മറികടന്നെന്ന് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ റിപ്പോർട്ട് കാണിക്കുന്നു. മൂന്നു വർഷം മുന്പുള്ള പാരീസ് ഉടന്പടിയിൽ അഗോള താപനില രണ്ടു ഡിഗ്രി സെൽഷസ് കുറയ്ക്കാമെന്ന് അന്നു ലോകനേതാക്കൾ സമ്മതിച്ചിരുന്നു. താപനില 1.5 ഡിഗ്രി സെൽഷസ് എങ്കിലും കുറയ്ക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം: യുഎൻ സെക്രട്ടറി ജനറൽ
01:03 AM Sep 12, 2018 | Deepika.com