മോസ്കോ: ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും ബൃഹത്തായ സൈനികാഭ്യാസത്തിനു റഷ്യ തുടക്കം കുറിച്ചു. റഷ്യൻ സൈനികർക്കു പുറമേ മംഗോളിയൻ, ചൈനീസ് സൈനികരും പങ്കെടുക്കുന്നു. വിദൂര പൂർവ റഷ്യയിൽ ആരംഭിച്ച വോസ്റ്റോക്-2018(കിഴക്ക്-2018) സൈനികാഭ്യാസം 17നു സമാപിക്കും. മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും ടാങ്കുകൾ ഉൾപ്പെടെ 36,000 സൈനിക വാഹനങ്ങളും പങ്കെടുക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു.
റഷ്യക്ക് എതിരേ പാശ്ചാത്യർ ആക്രമണോത്സുക നിലപാടു സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു സൈനികാഭ്യാസമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. വൻ സംഘർഷത്തിനുള്ള ഒരുക്കമാണ് വോസ്റ്റോക്-2018 എന്നു നാറ്റോ പ്രതികരിച്ചു. ജപ്പാൻ സമുദ്രം, ബെറിംഗ് ഉൾക്കടൽ എന്നിവിടങ്ങൾ ഉൾപ്പെടെ ഒന്പതു കേന്ദ്രങ്ങളിലായാണ് സൈനികാഭ്യാസം നടത്തുന്നത്.
വിദൂര പൂർവ റഷ്യൻ നഗരമായ വ്ളാഡിവോസ്റ്റോക്കിൽ ഇന്നലെ സാന്പത്തിക ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച പ്രസിഡന്റ് പുടിൻ സൈനികാഭ്യാസ പ്രകടനം വീക്ഷിക്കാനെത്തുമെന്നു കരുതുന്നു.
സാന്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ, പ്രതിരോധ മേഖലകളിൽ ചൈനയും റഷ്യയും തമ്മിൽ മെച്ചപ്പെട്ട പങ്കാളിത്തമുണ്ടെന്ന് ചിൻപിംഗിനെ സ്വാഗതം ചെയ്ത് പുടിൻ പറഞ്ഞു.
മൂന്നു ലക്ഷം സൈനികരും ആയിരം വിമാനങ്ങളുമായി റഷ്യയുടെ സൈനികാഭ്യാസം
01:03 AM Sep 12, 2018 | Deepika.com