സ്റ്റോക്ഹോം: ഞായറാഴ്ച നടന്ന സ്വീഡിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെന്നിന്റെ സോ ഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തത് രാഷ്ട്രീയ അനിശ്ചിതത്വത്തിനു വഴിയൊരുക്കി.
രാജിവയ്ക്കില്ലെന്നും പ്രതിപക്ഷവുമായി ചർച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 349 അംഗ പാർലമെന്റിൽ സ്റ്റെഫാൻ നേതൃത്വം നൽകുന്ന മുന്നണിക്ക് 144 സീറ്റും വലതു മുന്നണിക്ക് 142 സീറ്റും കിട്ടി. ഔദ്യോഗിക ഫലപ്രഖ്യാപനം പിന്നീടേ ഉണ്ടാവുകയുള്ളൂ.
നാസിവേരുകളുള്ള കുടിയേറ്റ വിരുദ്ധ സ്വീഡൻ ഡെമോക്രാറ്റുകൾ (എസ്ഡി)18ശതമാനംവോട്ടു നേടിയത് (63സീറ്റ്) ഏറെ അന്പരപ്പുണ്ടാക്കി. കഴിഞ്ഞ തവണ എസ്ഡിക്ക് 12ശതമാനം വോട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മുന്നണികളുമായും സഹകരിക്കാൻ തയാറാണെന്ന് ദേശീയവാദി പാർട്ടിയായ എസ്ഡി പ്രഖ്യാപിച്ചെങ്കിലും അവരെ കൂടെക്കൂട്ടാൻ ഇരുകൂട്ടരും തയാറല്ല. ആരു മന്ത്രിസഭയുണ്ടാക്കിയാലും എസ്ഡി ശക്തി പ്രാപിച്ചത് സ്വീഡന്റെ പുരോഗമന നയങ്ങൾക്ക് മങ്ങലേല്പിക്കുമെന്നു തീർച്ചയാണ്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തീവ്രവലതുപക്ഷം അടുത്തകാലത്ത് ശക്തിപ്രാപിച്ചതിന്റെ തുടർച്ചയായി വേണം ഇതിനെ കാണാൻ. ഓസ്ട്രിയ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലും തീവ്രവലതുപക്ഷത്തിന് കാലുറപ്പിക്കാനായിട്ടുണ്ട്.
സ്വീഡനിൽ തൂക്കു പാർലമെന്റ്; കുടിയേറ്റവിരുദ്ധർക്കു നേട്ടം
12:44 AM Sep 11, 2018 | Deepika.com