സ്റ്റോക്ഹോം: സ്വീഡനിൽ ഇന്നലെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കുടിയേറ്റവിരുദ്ധ വലതുപക്ഷ സ്വീഡൻ ഡെമോക്രാറ്റ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കും. ഇപ്പോൾ ഭരിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾക്കടക്കം ആർക്കും സർക്കാർ രൂപവത്കരിക്കാൻ വേണ്ട സീറ്റുകൾ കിട്ടില്ലെന്നാണ് കരുതുന്നത്.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങൾ. ഒരിക്കൽ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ചിരുന്ന രാജ്യമാണ് സ്വീഡൻ. 2015ൽ 1,63,00 അഭയാർഥികളെ സ്വീകരിച്ചു. എന്നാൽ കുടിയേറ്റക്കാരുടെ ഒഴുക്കു തുടർന്നതോടെ അതിർത്തി അടച്ചു. കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നതു സ്വദേശികൾക്കായുള്ള ക്ഷേമപദ്ധതികളെ ബാധിക്കുമെന്ന ഭയം സ്വീഡിഷ് ജനതയ്ക്കുണ്ട്.
നവനാസികൾ അടക്കമുള്ള വലതുപക്ഷ സംഘടനകളുമായി വർഷങ്ങളുടെ ബന്ധമുള്ള സ്വീഡിഷ് ഡെമോക്രാറ്റിക് പാർട്ടിക്ക് പാർലമെന്റിൽ ആദ്യ സീറ്റ് ലഭിച്ചത് 2010ലാണ്. ഇപ്പോഴത്തെ പാർട്ടി നേതാവ് ജിമ്മീ അക്കേസൺ 2005ൽ അധികാരമേറ്റെടുത്തതിനു പിന്നാലെ വംശീയവിദ്വേഷത്തിനെതിരേ നടപടി എടുക്കുകയും നിരവധി നേതാക്കളെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
സ്വീഡൻ യൂറോപ്യൻ യൂണിയൻ വിടണം എന്നും ഈ പാർട്ടി ആവശ്യപ്പെടുന്നു. ഈ പാർട്ടിക്കാർ തീവ്രവാദികളാണെന്നും അവർക്കു വോട്ട് ചെയ്യുന്നത് അപകടകരമാണെന്നുമാണ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ ശനിയാഴ്ച പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നാൽ സർക്കാർ രൂപവത്കരണത്തിൽ മധ്യ-വലതുപക്ഷ പാർട്ടികളുടെ നിലപാട് നിർണായകമാകും.
സ്വീഡനിൽ കുടിയേറ്റവിരുദ്ധ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും
11:44 PM Sep 09, 2018 | Deepika.com