ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു ഭക്ഷ്യസംസ്കരണ മന്ത്രാലയം എല്ലാ സഹായവും നല്കുമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പു മന്ത്രി ഹർസിമ്രത് കൗർ ബാദൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു.
അടിയന്തരമായി ബേബി ഫുഡുകൾ വലിയ തോതിൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. ഡൽഹിയിൽ ചേർന്ന രാജ്യത്തെ പ്രമുഖ ഭക്ഷ്യസംസ്കരണ കന്പനികളുടെ യോഗത്തിൽ കേരളത്തിന്റെ ആവശ്യം ഉന്നയിച്ചു. വിതരണം ചെയ്തതിനു പുറമേ ബിസ്കറ്റ്, കുടിവെള്ളം , ഓട്സ്, മാഗി, ദുരിതാശ്വാസ വസ്തുക്കൾ തുടങ്ങിയവ കൂടുതലായി രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് കന്പനികൾ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.
ഐടിസി, കൊക്കകോള, പെപ്സികോ, നെസ്ലെ, ബ്രിട്ടാനിയ, മാരി തുടങ്ങിയ പ്രമുഖ കന്പനികൾ യോഗത്തിൽ പങ്കെടുത്തു.
കമ്പനികൾ ചെയ്തത്
കൊക്കകോള: 1.4 ലക്ഷം ലിറ്റർ കുപ്പിവെള്ളം എത്തിച്ചു. ഒരു ലക്ഷം ലിറ്റർ രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കും. 20,000 ബോട്ടിലുകൾ ഇന്നുതന്നെയെത്തിക്കും.
ബ്രിട്ടാനിയ: 2.10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകൾ കൊച്ചിയിലും 1.25 ലക്ഷം മലപ്പുറത്തും വയനാടുമായി വിതരണം ചെയ്തു. 1.25 ലക്ഷം ബിസ്കറ്റ് കൂടി എത്തിക്കും. മധുരയിൽനിന്നുള്ള 3000 ബണ്ണുകളും 10,000 പാക്കറ്റുകളും വിതരണം ചെയ്യും.
ബിക്കാനീർവാല: ഒരു ലക്ഷം പാക്കറ്റ് നംകീൻ എത്തിക്കും.
എംടിആർ ഫുഡ്സ്: വയനാട്ടിൽ 35,000 റെഡി ടു ഈറ്റ് പാക്കറ്റുകൾ വിതരണം ചെയ്തു.
നെസ്ലെ: 90,000 പാക്കറ്റ് മാഗി, രണ്ടു ലക്ഷം പാക്കറ്റ് മഞ്ച്, 1100 പാക്കറ്റ് കോഫീ, 2,500 പാക്കറ്റ് യുഎച്ച്ടി പാൽ എന്നിവ വിതരണം ചെയ്തു. 40,000 പാക്കറ്റ് മാഗി, ഒരു ലക്ഷം മഞ്ച്, 1100 കോഫീ പാക്ക്, 2500 യുഎച്ച്ടി പാൽ, 30,000 പാക്ക് റെഡി ടു ഡ്രിങ്ക് മിലോ, 10,000 പാക്ക് സെറിഗോ എന്നിവകൂടി വിതരണം ചെയ്യും. 30,000 മുതൽ 40,000 ലിറ്റർ ടെട്രാ പാക്ക്ഡ് ജ്യൂസുകൾ, 10,000 ട്യൂബ്സ് ഓഡോമോസ് എന്നിവ നൽകും.
പെപ്സികോ: 6.78 ലക്ഷം ലിറ്റർ കുപ്പിവെള്ളം,10,000 കിലോഗ്രാം ഓട്സ് വിതരണം ചെയ്യും.
ജിഎസ്കെ: 10 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ വസ്തുക്കൾ, 10 ലക്ഷം പാക്കറ്റ്സ് ഹോർളിക്സ്, 10 ലക്ഷം ക്രോസിൻ ടാബലെറ്റുകൾ എന്നിവ നല്കും.
ഹിന്ദുസ്ഥാൻ യൂണിലിവർ: 9,500 കേസ് സാൾട്ട്, 29,000 കേസ് ഗോതന്പ് ഉത്പന്നങ്ങൾ തുടങ്ങിയവ കേരളത്തിൽ വിതരണം ചെയ്തു.
കേരളത്തിനു ഭക്ഷ്യസംസ്കരണ മന്ത്രാലയം എല്ലാ സഹായവും നല്കും: മന്ത്രി ഹർസിമ്രത് കൗർ
11:22 PM Aug 21, 2018 | Deepika.com