തൃശൂർ: കേരള സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടു കോടി രൂപ നല്കും. ഇതിനു പുറമെ ഒരു സാമൂഹിക ഉദ്യമമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനത്തിൽനിന്നും ഒരു കോടി രൂപ കൂടെ നല്കാൻ പദ്ധതിയുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ശാഖകളിലെ ജീവനക്കാർ സ്വമേധയാ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ജില്ലാ നേതൃത്വത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കൂട്ടാവുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ പൊതുജനങ്ങൾക്കുവേണ്ടി നിസ്വാർഥം പ്രവർത്തിച്ച ജീവനക്കാരെ ബാങ്ക് മാനേജ്മെന്റ് പ്രത്യേകം അനുമോദിക്കുകയും പ്രളയദുരന്ത ബാധിതരായ ജീവനക്കാർക്കുള്ള സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ബാങ്കിന്റെ പ്രളയബാധിതമായ ശാഖകളുടെ കൂടെ സഹകരിച്ച എല്ലാ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും കൃതജ്ഞത രേഖപ്പെടുത്തി.
ബാങ്കിന്റെ വിവര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെല്ലാം കൊച്ചിയിലാണ്. കേരളത്തിനകത്തും പുറത്തുമുള്ള മിക്ക ശാഖകളും കൊച്ചിയിലെ പ്രതികൂലസാഹചര്യത്തിനിടയിലും ബംഗളുരു ആസ്ഥാനമായുള്ള ഡിസാസ്റ്റർ റിക്കവറി സെന്റർ മുഖേന പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനിടയിലും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ വിദേശ ഭാരതീയർ ഉൾപ്പെടെയുള്ള ഇടപാടുകൾക്കു തടസമില്ലാതെ ഉപയോഗിക്കാൻ സാധിച്ചു.
മഴക്കെടുതിക്കു കൈത്താങ്ങായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ രണ്ടു കോടി
11:22 PM Aug 21, 2018 | Deepika.com