മോസ്കോ: റഷ്യ നിയോഗിച്ച സൈബർ സംഘം, അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമേരിക്കൻ സൈറ്റുകൾ ഹാക്കുചെയ്യാൻ ശ്രമിച്ചെന്ന ടെക് വന്പൻ മൈക്രോസോഫ്റ്റിന്റെ വാദം തള്ളി റഷ്യ.
മൈക്രോസോഫ്റ്റ് രാഷ്ട്രീയം കളിക്കുകയാണെന്നും റഷ്യയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നീക്കവുമുണ്ടായിട്ടില്ലെന്നും റഷ്യയിലെ ഉന്നത നയതന്ത്ര ഉദോഗസ്ഥൻ പറഞ്ഞതായി ഇന്റർഫാക്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യ നിയോഗിച്ച സൈബർ സംഘത്തിന്റെ ഹാക്കിംഗ് ശ്രമം തങ്ങൾ പരാജയപ്പെടുത്തിയെന്നായിരുന്നു മൈക്രസോഫ്റ്റ് കഴിഞ്ഞദിവസമുയർത്തിയ അവകാശവാദം.ഇന്റർനാഷണൽ റിപ്പബ്ളിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്, ഹഡ്സൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെയും ഏതാനും സെനറ്റർമാരുടെ ഓഫീസുകളിലെയും വിവരങ്ങൾ ചോർത്താനാണു റഷ്യൻ ഹാക്കർമാർ പദ്ധതിയിട്ടത്. സ്ട്രോണിയം, ഫാൻസി ബിയർ എന്നീ പേരുകളിലുള്ള ഗ്രൂപ്പുകൾ ഇതിനായി പ്രത്യേക വെബ് സൈറ്റുകൾ തയാറാക്കിയിരുന്നു. റഷ്യയുമായി ബന്ധമുള്ള ഗ്രൂപ്പുകളാണിവ.
ഹാക്കിംഗ്: മൈക്രോസോഫ്റ്റിന്റെ ആരോപണം തള്ളി റഷ്യ
10:40 PM Aug 21, 2018 | Deepika.com