കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവിശ്യയിൽനിന്നു താലിബാൻ തട്ടിക്കൊണ്ടുപോയ ബസ് യാത്രക്കാരിൽ 149 പേരെ മണിക്കൂറുകൾക്കകം അഫ്ഗാൻ സൈനികർ മോചിപ്പിച്ചു. ഇനിയും 21 ബന്ദികൾ താലിബാന്റെ കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞദിവസം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രഖ്യാപിച്ച മൂന്നു മാസത്തെ വെടിനിർത്തൽ തള്ളിക്കളഞ്ഞുകൊണ്ടാണു താലിബാൻ ആക്രമണത്തിനു മുതിർന്നത്. തക്കർ പ്രവിശ്യയിൽ നിന്നു കാബൂളിലേക്കു വരികയായിരുന്ന മൂന്നു ബസുകൾ താലിബാൻ ഭീകരർ കുണ്ഡൂസിലെ ഖാൻ അബാദ് ജില്ലയിൽ തടയുകയും തോക്കുചൂണ്ടി യാത്രക്കാരെ ബസിൽനിന്നിറക്കി കൊണ്ടുപോകുകയുമായിരുന്നു. യാത്രികരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഇതേത്തുടർന്നു സ്ഥലത്തെത്തിയ സൈനികരും താലിബാൻകാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. പോരാട്ടത്തിൽ ഏഴു ഭീകരർക്കു ജീവഹാനി നേരിട്ടു.
താലിബാന്റെ കസ്റ്റഡിയിലുള്ള ബാക്കി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി അറിയിച്ചു.
ശേഷിക്കുന്ന ബന്ദികളിൽ ഭൂരിഭാഗവും സുരക്ഷാ സൈനികരാണ്.
താലിബാന്റെ പിടിയിൽനിന്ന് 149 ബന്ദികളെ മോചിപ്പിച്ചു
12:13 AM Aug 21, 2018 | Deepika.com